എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍ കുമാറിന്റെ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. മൂന്ന് മാസം മുമ്പ് തന്നെ വിചാരണ നടപടികള്‍ തുടങ്ങിവെച്ചതാണെങ്കിലും ഇതിനെതിരെ ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ വന്ന സാഹചര്യത്തില്‍ സാക്ഷി വിസ്താരം നീട്ടിവെച്ചു. ഈ ഹര്‍ജികളെല്ലാം ഹൈക്കോടതി തീര്‍പ്പാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ 13ന് സാക്ഷി വിസ്താരം നിശ്ചയിച്ചു. എന്നാല്‍ ജഡ്ജി അവധിയായതിനാല്‍ അന്നും നടന്നില്ല. തുടര്‍ന്നാണ് നാളെ മുതല്‍ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. 

ആഴ്ചയില്‍ മൂന്ന് ദിവസമാണ് കേസിന്റെ വിചാരണക്ക് നീക്കിവെച്ചിട്ടുള്ളത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് വിചാരണ. ജിഷ കൊല്ലപ്പെട്ട വിവരം ആദ്യം പൊലീസില്‍ അറിയിച്ച നാട്ടുകാരനായ അനസിനെയാണ് ആദ്യം വിസ്തരിക്കുക. നാളെ ജിഷയുടെ അമ്മ രാജേശ്വരിയേയും മറ്റന്നാള്‍ പ്രതി ജിഷയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട അയല്‍ക്കാരിയേയും വിസതരിക്കും. ഇവരുല്‍പ്പെടെ 21 സാക്ഷികളെ വിസ്തരിക്കാനാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ബാക്കി സാക്ഷികളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. പൊലീസിന്റെ കണ്ടെത്തലുകള്‍ വിശ്വസനീയമല്ലെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നേരത്തേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി.