ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 200 ബില്ല്യൻ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ താരിഫ് പ്രഖ്യാപനം യുഎസ് പ്രസിഡന്‍റ്  നടത്തുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്

ദില്ലി: യുഎസ് -ചൈന വ്യാപാര യുദ്ധത്തെ സംബന്ധിച്ച തിങ്കളാഴ്ച്ച അമേരിക്കന്‍ പ്രസിഡന്‍റ് നിര്‍ണ്ണായക പ്രഖ്യാപനം നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണം തുടരുന്നതിനുളള നടപടികള്‍ തന്നെയാവും ട്രംപില്‍ നിന്നും ഉണ്ടാകുകയെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 200 ബില്ല്യൻ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ താരിഫ് പ്രഖ്യാപനം യുഎസ് പ്രസിഡന്‍റ് നടത്തുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. പുതിയ താരിഫ് നിരക്കുകള്‍ ഏതാണ്ട് 10 ശതമാനം ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 

എന്നാല്‍, പുതിയ നിരക്ക് 10 ശതമാനത്തിലേക്ക് കുറച്ചാല്‍ അത് അന്താരാഷ്ട്ര രംഗത്ത് നിലവില്‍ തുടരുന്ന പ്രതിസന്ധികള്‍ക്ക് ചെറിയ തോതില്‍ പരിഹാരമാകുന്ന തീരുമാനമാകും. എങ്കിലും തീരുവ പിന്‍വലിക്കാനുളള സാധ്യതകള്‍ കുറവാണെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. താരിഫ് ലെവൽ ഒരുപക്ഷേ ഏതാണ്ട് 10% ആകും, വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഇത് 25% ത്തിനു താഴെയാണ്.

ചൈനയിലെ കടൽ വിഭവങ്ങൾ, ഫർണിച്ചറുകൾ, ലൈറ്റിംഗ് ഉൽപ്പന്നങ്ങൾ, ടയറുകൾ, രാസവസ്തുക്കൾ, പ്ലാസ്റ്റിക്കുകൾ, ബൈസൈക്കിൾസ്, കാർ സീറ്റുകൾ തുടങ്ങിയവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, സർക്യൂട്ട് ബോർഡുകൾ, കൺസ്യൂമർ ഗുഡ്സ് തുടങ്ങിയവ പുതിയ താരിഫ് പട്ടികയില്‍ ഉൾപ്പെടുന്നു. . ജൂലായിൽ പ്രഖ്യാപിച്ച പട്ടികയിലുണ്ടായിരുന്ന ഏതെങ്കിലും ഉല്‍പ്പന്നത്തിന് പുതിയ താരിഫ് നിര്‍ദ്ദേശം ബാധകമാണോ എന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.

ട്രംപിന്‍റെ പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചില്ല. യുഎസ് -ചൈന തകര്‍ക്കമാണ് രൂപ അടക്കമുളള ഏഷ്യന്‍ കറന്‍സികളുടെ രൂപത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന പ്രധാന ഘടകങ്ങളിലൊന്ന്. യുഎസ് -ചൈന പ്രതിസന്ധിക്ക് അയവ് വന്നാല്‍ രൂപയുടെ മൂല്യമുയരാന്‍ അത് കാരണമാവും. അതിനാല്‍ തന്നെ ട്രംപിന്‍റെ തിങ്കളാഴ്ച്ചത്തെ പ്രഖ്യാപനം ഇന്ത്യയ്ക്കും ഏറെ നിര്‍ണ്ണായകമാണ്.