വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സഹോദരീ ഭർത്താവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് ബന്ധു നിയമന വിവാദത്തിന് വഴിവെച്ചു. വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയപ്പോൾ, നിയമനത്തെ രാഷ്ട്രീയ പാരമ്പര്യം ചൂണ്ടിക്കാട്ടി മന്ത്രിയുടെ ഓഫീസ് ന്യായീകരിച്ചു.

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. ഇക്കാര്യം പരിശോധിച്ച് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് ഉയർന്ന പദവിയിൽ നിയമനം നല്‍കിയിരുന്നു. സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇടതുസർക്കാരിന്റെ കാലത്ത് മന്ത്രിമാർ ബന്ധുക്കളെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിൽ കടുത്ത വിമർശനമാണ് യുഡിഎഫ് നേതാക്കൾ ഉയർത്തിയിരുന്നത്. പികെ ശ്രീമതിയും ഇ പി ജയരാജനും കെ ടി ജലീലും നടത്തിയ ബന്ധുനിയമനത്തിന് സമാനമാണ് വൈദ്യുതി മന്ത്രിയുടെ സഹോദരി ഭർത്താവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് എന്നാണ് വിമർശനം.

കെപിസിസി പ്രസിഡന്റ്‌ ആയപ്പോൾ സണ്ണി ജോസഫിന്റെ സഹായിയായി കൂടേ പ്രവർത്തിച്ച, യൂത്ത് കോൺഗ്രസ്‌ നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച് ഉത്തരവിറങ്ങിയത്. മന്ത്രിയുടെ സഹോദരി ഭർത്താവ് ബെന്നി തോമസിന്റെ നിയമനം ബന്ധു നിയമനമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചരണം ഇടത് കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌, ഡി സി സി ജനറൽ സെക്രട്ടറി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ തുടങ്ങി വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ബെന്നിക്ക് ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.