സാധാരണക്കാരുടെ ബാങ്കിംഗ് ഇടപാടുകളും ഇപ്പോൾ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. സേവിംഗ്‌സ് അക്കൗണ്ടിലെ വലിയ നിക്ഷേപങ്ങൾ, ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ, വസ്തു ഇടപാടുകൾ എന്നിവയുൾപ്പെടെയുള്ള ചില ഇടപാടുകൾക്ക് നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്. അതിനാൽ, പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകൾ കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണ്.

ബിസിനസുകാരോ വലിയ പണക്കാരോ ആണെങ്കില്‍ മാത്രമേ ആദായനികുതി വകുപ്പിന്റെ നിരീക്ഷണമുണ്ടാകൂ എന്ന് കരുതേണ്ട. ബാങ്ക് അക്കൗണ്ടുകള്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാലും, റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍ ഓട്ടോമാറ്റിക് ആയതിനാലും സാധാരണക്കാരുടെ ബാങ്കിംഗ് ഇടപാടുകളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പണം നിക്ഷേപിക്കുന്നത്, പിന്‍വലിക്കുന്നത്, കാര്‍ഡ് പേയ്‌മെന്റുകള്‍ തുടങ്ങിയവയില്‍ അസ്വാഭാവികത തോന്നിയാല്‍ ഐടി വകുപ്പിന്റെ നോട്ടീസ് തേടിയെത്താം. ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാന്‍ സാധ്യതയുള്ള അത്തരം 10 ഇടപാടുകള്‍ നോക്കാം.

1. സേവിംഗ്‌സ് അക്കൗണ്ടിലെ പണം നിക്ഷേപം

ഒരു സാമ്പത്തിക വര്‍ഷത്തില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ തുക 'ക്യാഷായി' നിക്ഷേപിച്ചാല്‍ ബാങ്ക് അത് നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യും. ഇതില്‍ തെറ്റൊന്നുമില്ലെങ്കിലും, ആ പണത്തിന്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകള്‍ (വസ്തു വില്‍പ്പന രേഖ, വായ്പ തിരിച്ചടവ് തെളിവ്, ഗിഫ്റ്റ് ഡീഡ് പോലുള്ളവ) കയ്യില്‍ കരുതേണ്ടതുണ്ട്.

2. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റ്

ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുമ്പോള്‍ സൂക്ഷിക്കുക. വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ തുക 'ക്യാഷായി' അടയ്ക്കുകയോ, അല്ലെങ്കില്‍ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ഓണ്‍ലൈന്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി അടയ്ക്കുകയോ ചെയ്താല്‍ അത് നികുതി അധികൃതരെ അറിയിക്കും. നിങ്ങളുടെ പ്രഖ്യാപിത വരുമാനവുമായി ഒത്തുപോകാത്ത ആഡംബര ചെലവുകള്‍ അന്വേഷണത്തിന് വഴിവെക്കും.

3. പണം വിഭജിച്ച് നിക്ഷേപിക്കല്‍

10 ലക്ഷം രൂപയുടെ പരിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ 2 ലക്ഷം രൂപ വീതം അഞ്ച് തവണയായി നിക്ഷേപിച്ചതുകൊണ്ട് കാര്യമില്ല. സിസ്റ്റം നിങ്ങളുടെ വര്‍ഷത്തിലെ മൊത്തം ഇടപാടുകള്‍ കണക്കുകൂട്ടും. വരുമാനവുമായി ഒത്തുപോകാത്ത വലിയ ക്യാഷ് ഇടപാടുകള്‍, അവ പരിധിയില്‍ താഴെയാണെങ്കിലും സംശയം ജനിപ്പിക്കും.

4. വസ്തു ഇടപാടുകള്‍

വീടോ സ്ഥലമോ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും 30 ലക്ഷം രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ള ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വെളിപ്പെടുത്താത്ത പണമിടപാടുകള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതര്‍ ഇത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വസ്തു ഇടപാടുകള്‍ എപ്പോഴും ചെക്ക് വഴിയോ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ മാത്രം നടത്തുക, ആധാരത്തില്‍ മുഴുവന്‍ തുകയും കാണിക്കുക.

5. ഉപയോഗിക്കാത്ത അക്കൗണ്ടുകൾ

മാസങ്ങളായോ വര്‍ഷങ്ങളായോ ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടില്‍ പെട്ടെന്ന് വലിയ നിക്ഷേപങ്ങളോ പിന്‍വലിക്കലുകളോ ഉണ്ടായാല്‍ അത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ആരെങ്കിലും നിങ്ങളുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നതാണോ എന്ന് സംശയിക്കാം. പഴയ അക്കൗണ്ട് വീണ്ടും സജീവമാക്കുമ്പോള്‍ പാരമ്പര്യമായി ലഭിച്ച പണമോ ആസ്തി വിറ്റതോ ആണെങ്കില്‍ രേഖകള്‍ സൂക്ഷിക്കുക.

6. വിദേശ ചെലവുകള്‍

വിദേശ കറന്‍സി വാങ്ങല്‍, വിദേശത്തേക്ക് പണം അയക്കല്‍, ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവാക്കല്‍ എന്നിവ വര്‍ഷത്തില്‍ 10 ലക്ഷം രൂപയ്ക്ക് മുകളിലായാല്‍ കര്‍ശനമായി നിരീക്ഷിക്കും. വരുമാനവുമായി ഒത്തുപോകാത്ത വലിയ വിദേശ ചെലവുകള്‍ ചോദ്യം ചെയ്യപ്പെടാം. ട്രാവല്‍ ടിക്കറ്റുകള്‍, ട്യൂഷന്‍ ഫീസ് രസീതുകള്‍, പണം അയച്ചതിന്റെ തെളിവുകള്‍ എന്നിവ സൂക്ഷിക്കുക.

7. പലിശ വരുമാനം

സേവിംഗ്‌സ് അക്കൗണ്ട്, ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നിവയില്‍ നിന്ന് ലഭിക്കുന്ന ഓരോ രൂപ പലിശയും ഐടി വകുപ്പ് അറിയുന്നുണ്ട്. പലരും റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഈ ചെറിയ വരുമാനം വിട്ടുപോകാറുണ്ട്. എന്നാല്‍ അധികൃതര്‍ക്ക് ഇത് എളുപ്പത്തില്‍ കണ്ടെത്താനാകും.

പേടിക്കേണ്ടതുണ്ടോ?

ഇടപാടുകള്‍ നിരീക്ഷണത്തില്‍ പെട്ടു എന്നതിനര്‍ത്ഥം നിങ്ങള്‍ പിഴ അടയ്ക്കേണ്ടി വരും എന്നല്ല. ഇടപാടുകള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞാല്‍ പേടിക്കേണ്ടതില്ല. എന്നാല്‍ നോട്ടീസ് അവഗണിച്ചാല്‍ കാര്യങ്ങള്‍ വഷളാകും. വരുമാനം ഒളിപ്പിച്ചുവെച്ചാല്‍ നികുതി തുകയുടെ 50% മുതല്‍ 200% വരെ പിഴയും പലിശയും ഈടാക്കാം.