വ്യാജ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വര്‍ധിക്കുന്നത് തടയാന്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നു. കോടതി വിധികളും വ്യാജ ക്ലെയിമുകളും കമ്പനികള്‍ക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനാല്‍, ഭാവിയില്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം ഉയരാന്‍ സാധ്യതയുണ്ട്.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിമുകളിലെ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്. വ്യാജ ക്ലെയിമുകള്‍ പെരുകുന്നതും, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതും, കോടതികള്‍ വിധിക്കുന്ന ഉയര്‍ന്ന നഷ്ടപരിഹാര തുകയും ഇന്‍ഷുറന്‍സ് മേഖലയ്ക്ക് വലിയ ബാധ്യതയാവുകയാണ്. ഇത്തരം തട്ടിപ്പുകള്‍ തുടര്‍ന്നാല്‍, ഭാവിയില്‍ സാധാരണക്കാരുടെ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് സൂചന.

ഇന്‍ഷുറന്‍സ് മേഖല നേരിടുന്ന വെല്ലുവിളി

മോട്ടോര്‍ തേര്‍ഡ് പാര്‍ട്ടി വിഭാഗം ഇതിനകം തന്നെ വലിയ സാമ്പത്തിക ബാധ്യത നേരിടുന്ന സമയത്ത് വ്യാജ ക്ലെയിമുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയാകുകയാണെന്ന് വ്യവസായ പ്രമുഖര്‍ പറയുന്നു. ഇന്ത്യയില്‍ വാഹന ഉടമകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കോ മരിക്കുന്നവര്‍ക്കോ ഇന്‍ഷുറന്‍സ് കമ്പനികളാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഇത്തരം വ്യാജ ക്ലെയിമുകള്‍ കമ്പനികളുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

സുപ്രീം കോടതി വിധിയും കമ്പനികളുടെ ബാധ്യതയും

ഗാര്‍ഹിക പരിചരണം നഷ്ടപ്പെടുന്നതിനുള്ള നഷ്ടപരിഹാരം പ്രത്യേകമായി നല്‍കണമെന്ന് അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു. ഇത് ഇന്‍ഷുറന്‍സ് കമ്പനികള്‍ മാറ്റിവെക്കേണ്ട തുകയുടെ അളവ് വീണ്ടും വര്‍ധിപ്പിച്ചു. പുതിയ വിധി പ്രകാരം, പ്രതിമാസം 30,000 രൂപ വരുമാനം കണക്കാക്കിയാണ് ഈ നഷ്ടപരിഹാരം നല്‍കേണ്ടത്. പണപ്പെരുപ്പവും സാമൂഹിക- സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്ത് ഇതില്‍ കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.

മുന്‍കാലങ്ങളില്‍ അപകടത്തില്‍പ്പെട്ട വ്യക്തിയുടെ വരുമാനത്തെ അടിസ്ഥാനമാക്കിയായിരുന്നു ഇത് കണക്കാക്കിയിരുന്നത്. കോടതികള്‍ വിധിക്കുന്ന ഉയര്‍ന്ന നഷ്ടപരിഹാര തുകകളും, വ്യാജമായി കെട്ടിച്ചമയ്ക്കുന്ന ക്ലെയിമുകളും ഇന്‍ഷുറന്‍സ് കമ്പനികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനാല്‍ തേര്‍ഡ് പാര്‍ട്ടി ക്ലെയിമുകളില്‍ കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ നടത്താനാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ തീരുമാനം.