കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ ഓഗസ്റ്റ് 11വരെ 3660.08 കോടി രൂപ റെയിൽവെ റീഫണ്ട് നൽകിയിരുന്നു. 

ദില്ലി: കൊവിഡിനെ തുടർന്ന് മാർച്ച് മാസം മുതൽ 1.78 കോടി ടിക്കറ്റുകൾ റദ്ദാക്കിയെന്ന് ഇന്ത്യൻ റെയിൽവെ. 2727 കോടി രൂപ റീഫണ്ട് നൽകിയെന്നും റെയിൽവെ വ്യക്തമാക്കി. മാർച്ച് 25 മുതലാണ് പാസഞ്ചർ ട്രെയിൻ സർവീസ് റദ്ദാക്കിയത്. അന്ന് മുതലുള്ള കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ടിക്കറ്റ് ബുക്കിങിൽ നിന്നും നേടിയതിനെക്കാൾ കൂടുതൽ തുക റീഫണ്ട് നൽകിയതും ഇതാദ്യമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ ഓഗസ്റ്റ് 11വരെ 3660.08 കോടി രൂപ റെയിൽവെ റീഫണ്ട് നൽകിയിരുന്നു. അതേസമയം, 17309.1 കോടി രൂപ ഇതേ കാലത്ത് ടിക്കറ്റ് ബുക്കിങിൽ നിന്നും നേടിയിരുന്നു.

ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ യാത്രകൾക്കായി നേരത്തെ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകളാണ് റദ്ദാക്കിയത്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖർ ഗൗറാണ് വിവരാവകാശ നിയമ പ്രകാരം ചോദ്യം ഉന്നയിച്ചത്. കൊവിഡ് കാലത്ത് റദ്ദാക്കിയ ടിക്കറ്റുകൾക്ക് കാൻസലേഷൻ ചാർജുകൾ ഈടാക്കിയിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കി.