സ്വകാര്യ ട്രെയിൻ ഓടിക്കാൻ താത്പര്യം പ്രകടിപ്പിച്ച് 23 കമ്പനികൾ
ആകെ 151 സ്വകാര്യ ട്രെയിനുകൾക്കായാണ് കേന്ദ്ര നീക്കം.109 സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവിലെ ട്രെയിനുകൾക്ക് പുറമെയായിരിക്കും പുതിയ ട്രെയിനുകൾ.
ദില്ലി: റെയിൽവെയിലെ സ്വകാര്യ പങ്കാളിത്ത പദ്ധതിയിൽ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ച് 23 കമ്പനികൾ രംഗത്തെത്തി. ഇതിന്റെ ആദ്യപടിയെന്നോണം ബുധനാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ ബോംബാർഡിയർ, അൽസ്റ്റോം, സീമെൻസ്, ജിഎംആർ തുടങ്ങിയ കമ്പനികൾ പങ്കെടുത്തു.
ആകെ 12 ക്ലസ്റ്ററുകളിൽ ട്രെയിൻ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ബിഇഎംഎൽ, ഐആർസിടിസി, ബിഎച്ച്ഇഎൽ, സിഎഎഫ്, മേധാ ഗ്രൂപ്പ്, സ്റ്റെർലൈറ്റ്, ഭാരത് ഫോർജ്, ജെകെബി ഇൻഫ്രാസ്ട്രക്ചർ, ടൈറ്റാഗഡ് വാഗൺ ലിമിറ്റഡ് തുടങ്ങിയ കമ്പനികളും പങ്കെടുത്തിരുന്നു.
ആകെ 151 സ്വകാര്യ ട്രെയിനുകൾക്കായാണ് കേന്ദ്ര നീക്കം.109 സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവിലെ ട്രെയിനുകൾക്ക് പുറമെയായിരിക്കും പുതിയ ട്രെയിനുകൾ. ആകെ 30000 കോടിയുടെ നിക്ഷേപമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടത്തിലൂടെയുള്ള ലേല നടപടികളിലൂടെയായിരിക്കും പദ്ധതിക്ക് താത്പര്യം അറിയിച്ച കമ്പനികളിൽ നിന്ന് മികച്ചവയെ തെരഞ്ഞെടുക്കുക.