ജിഎസ്‌ടി കൗണ്‍സിൽ യോഗം ഇന്ന്; സംസ്ഥാനങ്ങള്‍ പ്രതിഷേധം അറിയിച്ചേക്കും
ജിഎസ്‌ടി നഷ്ടപരിഹാരം നിലവിലെ രീതിയിൽ സംസ്ഥാനങ്ങൾക്ക് നൽകാനാകില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു
ദില്ലി: സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്‌ടി നഷ്ടപരിഹാരത്തെ ചൊല്ലി തുടരുന്ന തര്‍ക്കങ്ങൾക്കിടെ 41-ാം ജിഎസ്‌ടി കൗണ്‍സിൽ യോഗം ഇന്ന് ചേരും. ജിഎസ്‌ടി നഷ്ടപരിഹാരം നിലവിലെ രീതിയിൽ സംസ്ഥാനങ്ങൾക്ക് നൽകാനാകില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. കൊവിഡ് പ്രതിസന്ധികൾക്കിടെ കേന്ദ്രം പണം നൽകാത്ത സാഹചര്യം സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴാണ് ഇന്നത്തെ യോഗം.
കേന്ദ്രത്തിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും പ്രതിഷേധിക്കുമെന്നാണ് സൂചന. നികുതി വരുമാനത്തിലെ 14 ശതമാനം വര്‍ദ്ധന കണക്കാക്കിയാണ് കേന്ദ്രം ഓരോ വര്‍ഷവും സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടത്. ലോക്ക് ഡൗണായതിനാൽ നഷ്ടപരിഹാരം നൽകാനായി ഏര്‍പ്പെടുത്തിയ സെസിൽ നിന്ന് വരുമാനം കിട്ടിയില്ലെന്നാണ് കേന്ദ്ര നിലപാട്. കേരളത്തിന് ഇതുവരെ 7300 കോടി രൂപയുടെ കുടിശ്ശികയാണ് കിട്ടാനുള്ളത്. ഇതോടൊപ്പം കൂടുതൽ ഉല്പന്നങ്ങൾക്കുമേൽ പുതിയ സെസുകൾ ചുമത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിൽ നടക്കും.വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് യോഗം.
ഐപിഎല്‍ 2020: കൊവിഡ് പരിശോധനാ പങ്കാളിയായി വിപിഎസ് ഹെൽത്ത്‌കെയര്‍