5G Spectrum: ലേലത്തിന് കൊടിയേറി; 5 ജി സ്പെക്ട്രത്തിനായി കൊമ്പുകോർത്ത് ഭീമന്മാർ
അംബാനിയും അദാനിയും ഉൾപ്പടെ 5 ജി സ്പെക്ട്രത്തിനായി ലേലത്തിൽ പങ്കെടുക്കുന്നത് ഇന്ത്യയിലെ 4 ടെലികോം ഭീമന്മാരാണ്. 5 ജി സ്പെക്ട്രം ലേലത്തെ കുറിച്ച് അറിയേണ്ടതെല്ലാം
മുംബൈ: 5 ജി സ്പെക്ട്രം ലേലം (5G spectrum auction) ആരംഭിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ലേലത്തിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും ഉൾപ്പെടെ നാല് കമ്പനികൾ 72 GHz റേഡിയോ തരംഗങ്ങൾക്കായി ലേലം വിളിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ലേലം നടക്കും.
ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നല്‍കിയത്. പിന്നാലെ റിലയൻസ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയർടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികൾ ലേലത്തില്‍ പങ്കെടുക്കാനും തയ്യാറായി.
Read Also: കൂടുതൽ പഞ്ചസാര കടൽ കടക്കും; മധുരത്തിന് വിലയേറുമോ?
ലോ ഫ്രീക്വൻസി ബാന്‍ഡ് വിഭാഗത്തില്‍ 600 മെഗാഹെഡ്സ്, 700 , 800 , 900 , 1800 2100 , 2300 എന്നിവയാണ് ഉള്ളത് . മിഡ് ഫ്രീക്വൻസ് ബാന്‍ഡില്‍ 3300 മെഗാ ഹെഡ്സും ഹൈ ഫ്രീക്വൻസി ബാന്‍ഡില്‍ 26 ഗിഗാ ഹെഡ്സുമാണ് ഉള്ളത്. ഇതില്‍ മിഡ് , ഹൈ ഫ്രീക്വന്‍സി ബാന്‍ഡുകളാണ് ടെലികോം കമ്പനികൾ പ്രധാനമായും നോട്ടമിടുന്നത്. 5 ജി ഇന്‍റർനെറ്റ് നിലവിലെ 4ജിയേക്കാള്‍ പത്ത് ഇരട്ടി വേഗം ഉള്ളതായിരിക്കും എന്നാണ് വിലയിരുത്തല്‍.
ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണം പരിമിതമായതും സ്പെക്ട്രം ആവശ്യത്തിന് ലഭ്യമായ സാഹചര്യവും ഉള്ളതിനാല്‍ വാശിയേറിയ ലേലം വിളികള്‍ ഒരുപക്ഷെ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധരുടെയൊക്കെ വിലയിരുത്തല്‍.
Read Also: അക്കൗണ്ടിൽ പണമില്ലെങ്കിലും ചായ കുടിക്കാം; ക്രെഡിറ്റ് കാർഡുകളിലെ യുപിഐ രണ്ട് മാസത്തിനുള്ളിൽ
നിലവില്‍ നാല് കമ്പനികളും കൂടി എഎംഡി എന്ന ഏണസ്റ്റ് മണി ഡെപ്പോസിറ്റായി 21,800 കോടി രൂപ ഇതിനോടകം ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്.അതില്‍ റിലൈയ്ൻസ് ജിയോ ഏറ്റവും കൂടിയ തുകയായ 14,000 കോടിയും എയര്‍ടെല്‍ 5,500 , വൊഡാഫോണ്‍ ഐഡിയ 2,200 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. നൂറ് കോടി രൂപ മാത്രമാണ് അദാനി ഗ്രൂപ്പ് എഎംഡിയായി നിക്ഷേപിച്ചത്. എത്രത്തോളം എയര്‍വേവുകള്‍ കന്പനി വാങ്ങാന്‍ പോകുന്നുവെന്നതിന്‍റെ സൂചനകൂടിയാണ് ഈ തുകകള്‍.
ഇത്തവണത്തെ ലേലത്തില്‍ ഒരു പ്രത്യേകതയുള്ളത് ആദ്യമായി സ്വകാര്യ കമ്പനികള്‍ക്ക് നെറ്റ് വര്‍ക്കിനായി സ്പെക്ട്രം അനുവദിക്കുന്നു എന്നതാണ്. വ്യവസായ മേഖലയെ അത്ഭുതപ്പെടുത്തികൊണ്ട് ലേലത്തിലേക്ക് അദാനി കടന്നു വന്നത്. അത് പക്ഷെ ചർച്ചയായപ്പോള്‍ അഭ്യൂഹങ്ങള്‍ തള്ളി കമ്പനി പറഞ്ഞത് തങ്ങള്‍ ടെലികോം രംഗത്തെക്കല്ലെന്നും അദാനി വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനികളിലുമെല്ലാം സ്വകാര്യ നെറ്റ്‍വർക്ക് ഒരുക്കാനായാണ് സ്പെക്ട്രം വാങ്ങുന്നത് എന്നുമാണ്. ഇതൊടൊപ്പം കമ്പനിയുടെ ഇന്‍റർനെറ്റ് സുരക്ഷയും ഒരൂ വിഷയമാണെന്ന് അദാനി ചൂണ്ടിക്കാട്ടിയിരുന്നു. അത് എന്തായാലും മറ്റ് നെറ്റ്‍വർക്ക് ഉപയോഗിക്കുമ്പോഴുള്ള വിവരചോർച്ചയും സുരക്ഷയും അടക്കമുള്ള ഗൗരവമുള്ള വിഷയങ്ങള്‍ വീണ്ടും ചർച്ചയാക്കുന്നതിന് കാരണമാകുകയും ചെയ്തു.
Read Also: സ്വർണാഭരണ മേഖലയിൽ തർക്കം; വില കുറച്ച് പ്രതിഷേധിച്ച് വൻകിട ജ്വല്ലറികൾ
ലേലം നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ട്രായ് ഭോപ്പാല്‍ , ദില്ലി വിമാനത്താവളം , ബെഗളൂരു മെട്രോ, കാണ്ട്‍ല തുറമുഖം തുടങ്ങിയിടങ്ങളില്‍ 5 ജി ലേലം പരീക്ഷിച്ചു കഴിഞ്ഞു. ഇനിയെന്തായാലും ലേലം എങ്ങനെ പോകുമെന്ന് വ്യവസായ ലോകവും ഒപ്പം വലിയ വരുമാനം പ്രതീക്ഷിക്കുന്ന സർക്കാരും ആകാംഷയോടെ കാത്തിരിക്കുന്നത്.