അതേസമയം കൊവിഡ് വ്യാപനം വീണ്ടും അപകട സൂചന നിസാരമായി കാണാനാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നിയന്ത്രണങ്ങൾ വീണ്ടുംവന്നാൽ പ്രതീക്ഷിക്കുന്ന വളര്‍ച്ചയിലേക്ക് എത്താൻ സാധിക്കാത്ത സ്ഥിതിയും ഉണ്ടാകാം.
ദില്ലി: ലോക് ഡൗണിന് ശേഷം സാമ്പത്തികരംഗത്ത് മികച്ച പുരോഗതിയുണ്ടെന്ന വിലയിരുത്തലുമായി കേന്ദ്ര ധനമന്ത്രാലയം. പ്രതിസന്ധിയിലായിരുന്ന സാമ്പത്തിക അവസ്ഥയുടെ സ്ഥിതി കൂടുതൽ വഷളാക്കിയാണ് ലോക് ഡൗൺ വന്നത്. സര്‍ക്കാരിന്‍റെ പ്രധാന വരുമാനശ്രേതസ്സുകളെല്ലാം ഇതോടെ അടഞ്ഞു. എന്നാൽ മാസങ്ങൾക്ക് ശേഷം പ്രതിസന്ധി മറികടന്ന് സാമ്പത്തികരംഗം വളര്‍ച്ച തിരിച്ചുപിടിക്കുകയാണെന്നാണ് ഇപ്പോൾ കേന്ദ്ര ധനമന്ത്രാലയം അവകാശപ്പെടുന്നത്.
സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തിൽ മൂന്നര ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി കിട്ടിയത്. 2020-2021 വര്‍ഷം 11 ലക്ഷത്തി 36000 കോടിയിലധികം രൂപ ജി.എസ്ടി വരുമാനമായി എത്തി. മാര്‍ച്ച് മാസത്തിൽ മാത്രം 1 ലക്ഷത്തി 23,902 കോടി രൂപയാണ് ജി.എസ്.ടിയിലൂടെ കിട്ടിയത്.
പെട്രോൾ ഡീസൽ വില വര്‍ദ്ധനക്കെതിരെ പ്രതിഷേധങ്ങൾ തുടരുമ്പോഴും ഇന്ധന വില്പനയിൽ കുറവൊന്നുമില്ല. പെട്രോൾ ഡീസൽ ഉല്പന്നങ്ങളുടെ വില്പന 27 ശതമാനം കൂടി. വാഹനവിപണിയിലും കയറ്റുമതിയിലും പുരോഗതിയെന്ന കണക്കുകളാണ് ധനമന്ത്രാലയം പുറത്തുവിടുന്നത്. കയറ്റുമതിയിൽ മാര്‍ച്ച് മാസത്തിൽ 58 ശതമാനവും ഇറക്കുമതി 53 ശതമാനവും വര്‍ദ്ധിച്ചു.
കഴിഞ്ഞ മൂന്ന് മാസക്കാലത്തുണ്ടായ വളര്‍ച്ചാനിരക്ക് കണക്കാക്കുമ്പോൾ സാമ്പത്തികരംഗം കുതിപ്പിലാണെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. അതേസമയം കൊവിഡ് വ്യാപനം വീണ്ടും അപകട സൂചന നിസാരമായി കാണാനാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നിയന്ത്രണങ്ങൾ വീണ്ടുംവന്നാൽ പ്രതീക്ഷിക്കുന്ന വളര്‍ച്ചയിലേക്ക് എത്താൻ സാധിക്കാത്ത സ്ഥിതിയും ഉണ്ടാകാം.
