സമീപഭാവിയിൽ 25% വൈറ്റ് കോളർ ജോലികളിൽ എഐ ഓട്ടോമേഷൻ വരാമെന്നും ഇത് എൻട്രി ലെവൽ ജോലികളിൽ ഇടിവുണ്ടാക്കുമെന്നും വിദഗ്ധർ. എഐ കാരണം കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് സംസ്ഥാനത്തിന് വെല്ലുവിളിയാകുമ്പോൾ, മനുഷ്യബുദ്ധി ക്രിയാത്മകമായി ഉപയോഗിക്കാനുള്ള പുതിയ തൊഴിലവസരങ്ങളും എഐ സൃഷ്ടിച്ചേക്കാം.

സമീപഭാവിയിൽ ഐടി മേഖലയിൽ മാത്രമല്ല മറ്റ് വൈറ്റ് കോളർ ജോലികളിലേക്കും 25 ശതമാനം വരെ എഐ ഓട്ടോമേഷൻ മുന്നിൽ കാണണമെന്നാണ് വിദഗ്ധർ പറയുന്നത്. എഐ ബിൽഡ് അപ്പിൽ രാജ്യത്തിന് വികസിക്കാനായാൽ കൺസ്യൂമർ വിപണിയിലും മാറ്റം പ്രതിഫലിക്കും. എന്നാൽ എഐ കാരണം പറഞ്ഞ് കമ്പനികൾ പിരിച്ച് വിടൽ തുടർന്നാൽ അത് നയപരമായി പരിഹരിക്കുന്നതാകും സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എഐ എന്നാൽ ഇന്ന് ചാറ്റ് ബോട്ടുകൾ മാത്രമല്ല. ഏജന്റിക് എഐ യുടെ കാലമാണ് വരുന്നത്. വിവിധ ഐടി ടൂളുകൾ ചേർത്ത് വലിയ ജോലികൾ ഓട്ടോമേറ്റ് ചെയ്യും. പഠിച്ചിറങ്ങുന്നവർക്കും എൻട്രി ലെവൽ ജോലികളിലും വലിയ ഇടിവുണ്ടാകും. ഐടി പ്രൊഡക്ട് കമ്പനികൾക്കൊപ്പം അദ്ധ്യാപനം, അക്കൗണ്ടിംഗ്, ഫിനാൻസ് തുടങ്ങിയ വൈറ്റ് കോളർ ജോലികളിലേക്കും ലോകവ്യാപകമായി എഐ എത്തി തുടങ്ങി. ചുരുക്കത്തിൽ ആവർത്തന വിരസമായ ജോലികൾ എഐ ഏറ്റെടുക്കും. മനുഷ്യബുദ്ധി കൂടുതൽ ക്രിയാത്മത ജോലികൾക്ക് വിനിയോഗിക്കാമെന്ന് പുത്തൻ ലോകക്രമത്തിന്റെ ആശയം.ഇങ്ങനെ ഉത്പന്നത്തിന്റെ നിർമ്മാണ ചിലവ് കുറയുന്നത് വിപണിയിലും മാറ്റങ്ങൾ കൊണ്ട് വരുമെന്ന് പ്രതീക്ഷ.

അപ്പോൾ മനുഷ്യവിഭവശേഷിക്ക് എന്ത് സംഭവിക്കും. എഐ സങ്കേതങ്ങൾ ഉപയോഗിക്കുന്നവർക്ക് ഓരോ തൊഴിൽ മേഖലയിലും മേൽക്കൈയുണ്ടാകും. ഐടി സർവ്വീസസ് മേഖല നമ്മുടെ രാജ്യത്ത് വിപുലമാണ്. പക്ഷേ എഐ ബിൽഡ് അപ്പിൽ വികസിത രാജ്യങ്ങളേക്കാൾ ഏറെ പിന്നിലാണ് ഇന്ത്യ. ഹാർഡ് വെയർ, അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജ ഉത്പാദനം. ഇതിനായുള്ള ഡേറ്റ തയ്യാറാക്കൽ തുടങ്ങി അനന്തമായ എഐ സാധ്യതകളിലേക്ക് നടന്നടുക്കാൻ വൈകുന്നതും വളർച്ച പിന്നോട്ടാകും.

എന്നാൽ എഐയുടെ എൻട്രി മുതൽ കടുത്ത കണ്ണിൽ ചോരയില്ലാതെയാണ് കമ്പനികൾ ജീവനക്കാരെ ഒഴിവാക്കുന്നത്. കോറോ ഹെൽത്തിലേത് പോലെ ഇനിയും സംസ്ഥാനത്ത് ആവർത്തിച്ചേക്കാവുന്ന കൂട്ടപിരിച്ച് വിടലുകൾ നയപരമായി കൈകാര്യം ചെയ്തില്ലെങ്കിൽ അതും തിരിച്ചടിയാണ്.

എന്നാൽ കേന്ദ്രസർക്കാരിന്റെ ലേബർ കോഡിനെ മാത്രം പഴിപറഞ്ഞ് സംസ്ഥാനങ്ങൾക്ക് കൈകഴുകാനുമാകില്ല. കംപ്യൂട്ടർ വന്നപ്പോൾ ഉണ്ടായത് പോലുള്ള പുതിയ തൊഴിൽ സാധ്യതകളും എഐ കാലത്ത് ഉണ്ടാകും. സാമൂഹിക സാമ്പത്തിക ഏറ്റകുറച്ചിലുകളും ഡിജിറ്റൽ ഡിവൈഡും നീറുന്ന യാഥാർത്ഥ്യമായ നമ്മുടെ രാജ്യത്ത് പക്ഷേ ആ ആവാസ വ്യവസ്ഥയിലേക്കുള്ള യാത്ര ഒട്ടും എളുപ്പവുമല്ല.