കൊവിഡിനെ തോൽപ്പിച്ച് കാർഷിക മേഖല; വളർച്ച നേടുമെന്ന് റിപ്പോർട്ട്
ഭക്ഷ്യധാന്യങ്ങൾക്ക് കേന്ദ്രസർക്കാർ താങ്ങുവില പ്രഖ്യാപിച്ചതും, സംഭരണത്തിനും വിതരണത്തിനും സഹായം പ്രഖ്യാപിച്ചതുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മുംബൈ: കൊറോണ ലോകത്താകമാനം സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാണ് നൽകിയതെങ്കിലും ഇന്ത്യയിൽ കാർഷിക മേഖലയ്ക്ക് അഭിവൃദ്ധിയായിരിക്കുമെന്ന് റിപ്പോർട്ട്. 2020 -21 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖലയ്ക്ക് 2.5 ശതമാനം വളർച്ച നേടാനാവുമെന്നാണ് പ്രതീക്ഷ.
ക്രിസിൽ റിസേർച്ചിന്റേതാണ് റിപ്പോർട്ട്. ഭക്ഷ്യധാന്യങ്ങൾക്ക് കേന്ദ്രസർക്കാർ താങ്ങുവില പ്രഖ്യാപിച്ചതും, സംഭരണത്തിനും വിതരണത്തിനും സഹായം പ്രഖ്യാപിച്ചതുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഖാരിഫ് വിളകളിൽ 14 എണ്ണത്തിന് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്രസർക്കാർ. കർഷകർക്ക് 50 ശതമാനം മുതൽ 83 ശതമാനം വരെ മുടക്കുമുതൽ ഉറപ്പാക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
അതേസമയം, ഹോർട്ടികൾച്ചർ വിളകളിൽ നിന്ന് പ്രതീക്ഷിച്ച മുന്നേറ്റം നേടാൻ കൊറോണ കാരണം സാധിക്കില്ല. പെട്ടെന്ന് നശിക്കുന്ന വിളകളായതിനാലും ലോക്ക്ഡൗണിൽ കടകൾ അടഞ്ഞുകിടക്കുന്നതിനാലും ഈ വിളകൾക്ക് മികച്ച വില എവിടെയും ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണം.