വിമാനയാത്ര ചിലവേറിയതാവും; സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം ഈ രീതിയിൽ
ഇപ്പോൾ കൊവിഡിന് മുൻപത്തെ പോലെ വിമാനയാത്ര സജീവമാകുന്ന സാഹചര്യത്തിലാണ് നിരക്ക് വർധനയുടെ തീരുമാനം കൈക്കൊണ്ടതെന്നാണ് മന്ത്രാലയ വിശദീകരണം.
മുംബൈ: വിമാനയാത്രയുടെ നിരക്ക് വർധിപ്പിച്ച് കേന്ദ്ര സർക്കാർ, നിരക്ക് വർധന ഗതാഗത സംവിധാനത്തെ കൂടുതൽ ചിലവേറിയതാക്കും. 5600 രൂപ വരെ ടിക്കറ്റിന് വർധിപ്പിക്കാനാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദ്ദേശം നൽകിയത്. ഇന്ധന വിലയാണ് നിരക്ക് വർധനവിന്റെ കാരണം.
ഇത് സ്വാഭാവികമായ വർധനയാണെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. 180 മിനുട്ട് മുതൽ 210 മിനുട്ട് വരെയുള്ള വിമാന യാത്രക്ക് നിലവിൽ 18600 രൂപയാണ് വില. ഇത് 24200 രൂപയാവും. 5600 രൂപ വർധിക്കും. ഏറ്റവും ചെറിയ റൂട്ടിൽ ടിക്കറ്റ് നിരക്കിൽ 200 രൂപ വർധിക്കും.
ആഭ്യന്തര യാത്രകൾക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 2200 ഉം ഏറ്റവും ഉയർന്ന നിരക്ക് 7800 മായി നിശ്ചയിച്ചിട്ടുണ്ട്. 2000 രൂപ മുതൽ 6000 രൂപ വരെയാണ് നിലവിലെ വില. ദീർഘദൂര വ്യോമയാത്രകൾക്ക് നിലവിലെ നിരക്ക് 7200 രൂപ മുതൽ 24200 രൂപ വരെയായും നിശ്ചയിച്ചു. നേരത്തെ ഇത് 6500 രൂപ മുതൽ 18600 രൂപ വരെയായിരുന്നു.
കൊവിഡിനെ തുടർന്ന് എല്ലാ തരം വിമാനയാത്രളും മാർച്ച് 25 മുതൽ നിർത്തലാക്കിയിരുന്നു. പിന്നീട് മെയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചു. ഇപ്പോൾ കൊവിഡിന് മുൻപത്തെ പോലെ വിമാനയാത്ര സജീവമാകുന്ന സാഹചര്യത്തിലാണ് നിരക്ക് വർധനയുടെ തീരുമാനം കൈക്കൊണ്ടതെന്നാണ് മന്ത്രാലയ വിശദീകരണം.