പൈലറ്റുമാരെ ചൊല്ലി അങ്കം വെട്ടി എയര്‍ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണും ആകാശ എയര്‍ സിഇഒ വിനയ് ദുബെയും

പൈലറ്റുമാര്‍ക്ക് വേണ്ടി വിമാനക്കമ്പനി മേധാവികള്‍ പരസ്പരം പോരടിച്ചാലോ.. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ അക്ഷരാര്‍ത്ഥത്തില്‍ നടക്കുന്നത് ഇതാണ്. എയര്‍ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണും ആകാശ എയര്‍ സിഇഒ വിനയ് ദുബെയുമാണ് പരസ്പരം കത്തെഴുതിയും ഫോണിലൂടെയും പൈലറ്റുമാരെ ചൊല്ലി അങ്കം വെട്ടുന്നത്. കാംപ്ബെല്‍ വില്‍സണ്‍ വിനയ് ദുബെക്ക് എഴുതിയ കത്ത് ആഗോള മാധ്യമ സ്ഥാപനമായ റോയിട്ടേഴ്സിന്‍റെ കയ്യില്‍ കിട്ടിയതോടെയാണ് വ്യോമയാന ലോകത്തെ അപൂര്‍വമായ പോര് പുറത്തറിഞ്ഞത്. ആകാശയുമായുള്ള കരാര്‍ പെട്ടെന്ന് അവസാനിപ്പിച്ച് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയിലേക്ക് പല പൈലറ്റുമാരും കുടിയേറിയതോടെയാണ് വിനയ് ദുബെക്ക് നിയന്ത്രണം വിട്ടത്. നോട്ടീസ് നല്‍കാതെയുള്ള പൈലറ്റുമാരുടെ കൂടുമാറ്റം അംഗീകരിക്കാനാകില്ലെന്നും ടാറ്റ നിയമം മറികടന്നാണ് പൈലറ്റുമാരെ നിയമിക്കുന്നതെന്നും ആകാശ എയര്‍ കുറ്റപ്പെടുത്തി.പൈലറ്റുമാർക്ക് ആറ് മുതൽ പന്ത്രണ്ട് മാസം വരെ നോട്ടീസ് പിരീഡ് നിർബന്ധമാക്കുന്ന സർക്കാർ നിയമങ്ങൾ "നിലവിൽ നടപ്പിലാക്കാൻ കഴിയുന്നതല്ല" എന്നായിരുന്നു ആകാശയുടെ ആരോപണങ്ങളോട് എയർ ഇന്ത്യയുടെ പ്രതികരണം.

ALSO READ: ഇഷ അംബാനിയെ വാനോളം പുകഴ്ത്തി മുകേഷ് അംബാനിയും നിത അംബാനിയും; കാരണം ഇതാ

2022 ഓഗസ്റ്റിലാണ് ആകാശ എയര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബോയിംഗ് 737 മാക്സ് വിഭാഗത്തിലുള്ള 72 ബോയിംഗ് വിമാനങ്ങള്‍ക്കും കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 450 പേരടങ്ങുന്ന പൈലറ്റുമാരുടെ ടീമും സജ്ജമായിരുന്നു. ഇതിനിടെയാണ് ടാറ്റ, എയര്‍ ഇന്ത്യ ഏറ്റെടുത്തതും വന്‍തോതിലുള്ള വിപുലീകരണം തുടങ്ങിയതും. ഇതോടെ ആകാശയിലെ നിരവധി പൈലറ്റുമാര്‍ എയര്‍ഇന്ത്യയിലേക്ക് മാറുകയായിരുന്നു. ആകാശ പ്രതിസന്ധിയിലായേക്കുമെന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നായിരുന്നു പൈലറ്റുമാരുടെ തീരുമാനം. ഇതിനിടെ പൈലറ്റുമാര്‍ക്കെതിരെ ആകാശ നിയമ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

 ALSO READ: 'യാര് എൻട്രു പുരിഗിരതാ ഇവൻ തീ യെൻട്രു തെരിഗിരതാ'; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ തുറന്ന് മുകേഷ് അംബാനി

എന്നാല്‍ ആകാശയാണ് എയര്‍ഇന്ത്യ എക്സ്പ്രസിലെ പൈലറ്റുമാരെ ആദ്യം റാഞ്ചിയതെന്നാണ് കാംപ്ബെല്‍ വില്‍സണിന്‍റെ നിലപാട്. എയർ ഇന്ത്യ എക്‌സ്പ്രസിൽ നിന്നും മറ്റ് എയർലൈനുകളിൽ നിന്നുമുള്ള പൈലറ്റുമാരെ വേട്ടയാടി ആകാശ തന്നെ "മുമ്പ് സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു" എന്ന് വിൽസൺ പറഞ്ഞു. വിഷയത്തില്‍ ഇരു സ്ഥാപനങ്ങളും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം