മാർച്ചിൽ ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 11.8 ശതമാനം ഇടിവ്
രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മാർച്ച് 25 മുതലാണ്.
ദില്ലി: കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 23 മുതൽ വിമാന സർവീസ് റദ്ദാക്കിയത് കാരണം വിമാനയാത്രികരുടെ എണ്ണത്തിൽ വൻ ഇടിവ്. മാർച്ച് മാസത്തിൽ ഇന്ത്യയിൽ ആഭ്യന്തര വിമാന യാത്ര നടത്തിയവരുടെ എണ്ണത്തിലാണ് ഇടിവുണ്ടായത്. വിമാനങ്ങൾ നിലത്തിറക്കിയത് കാരണം 11.8 ശതമാനം യാത്രക്കാർ കുറഞ്ഞെന്നാണ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) പുറത്തുവിട്ട കണക്ക്.
എന്നാൽ, അന്താരാഷ്ട്ര തലത്തിൽ 52.9 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവെന്നും ഐഎടിഎ പറഞ്ഞു. രാജ്യത്ത് ലോക്ക്ഡൗൺ നടപ്പിൽ വന്നത് മാർച്ച് 25 മുതലാണ്. ഇതിനോടകം ആയിരം പേരാണ് കൊവിഡ് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചത്
അതേസമയം ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിവച്ചിരിക്കുകയാണ്. ഏപ്രിൽ 14 മുതൽ ഇളവുകൾ നൽകിയിരുന്നെങ്കിലും അതിൽ വിമാന സർവീസ് ഉൾപ്പെട്ടിട്ടില്ല. മെയ് 15 വരെ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം വൻതോതിൽ ഉയരുന്ന സാഹചര്യത്തിൽ ഉടനൊന്നും വിമാന സർവീസ് പുനരാരംഭിക്കാൻ ഇടയില്ല.