എല്ലാ വില്‍പ്പനക്കാര്‍ക്കും ഇത് സംബന്ധിച്ച് ആമസോണ്‍ അറിയിപ്പ് നല്‍കി. ആമസോണിന്‍റെ മാര്‍ക്കറ്റ് പ്ലേസ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

ദില്ലി: ചൈനയിലെ ഓണ്‍ലൈന്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോണ്‍ വ്യക്തമാക്കി. ജൂലൈ 18 ഓടെ ഇത് നടപ്പാക്കാനാണ് ആമസോണിന്‍റെ ആലോചന. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുളള രാജ്യത്ത് നിന്ന് പിന്മാറാനുളള യുഎസ് ഇ-കൊമേഴ്സ് ഭീമന്‍റെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 

എല്ലാ വില്‍പ്പനക്കാര്‍ക്കും ഇത് സംബന്ധിച്ച് ആമസോണ്‍ അറിയിപ്പ് നല്‍കി. ആമസോണിന്‍റെ മാര്‍ക്കറ്റ് പ്ലേസ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെയുളള കണക്കുകള്‍ പ്രകാരം ചൈനീസ് ഇ- കൊമേഴ്സ് വിപണി വാഴുന്നത് ആലിബാബ ഗ്രൂപ്പ്, ജെഡി ഡോട്ട് കോം തുടങ്ങിയ കമ്പനികളാണ്. ആലിബാബ ഗ്രൂപ്പിന്‍റെ ഉടമസ്ഥതതയിലുളള ടി മാള്‍, ജെഡി ഡോട്ട് കോം തുടങ്ങിയവയ്ക്ക് ചൈനീസ് വിപണിയില്‍ 82 ശതമാനം വിഹിതമുണ്ട്. ഇത്തരം ആഭ്യന്തര പ്ലാറ്റ്‍ഫോമുകള്‍ ഉയര്‍ത്തിയ വെല്ലുവിളിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെയാണ് ആമസോണിന്‍റെ പിന്‍വാങ്ങല്‍.

എന്നാല്‍, ചൈനയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകളുടെ പ്രവര്‍ത്തനം കമ്പനി മൂന്ന് മാസത്തിനുളളില്‍ വിലയിരുത്തും. പ്രവര്‍ത്തനം മോശമാണെന്ന് കാണുന്നവ നിര്‍ത്തലാക്കുമെന്നും കമ്പനി അറിയിച്ചു.