രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തില്‍  സഖ്യ സർക്കാരുകളുടെ കാലത്താണ് വിപണിയലേറ്റവും കൂടുതല്‍ മുന്നേറ്റമുണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രവചനങ്ങളെ അസ്ഥാനത്താക്കി സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ബിജെപി എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. സുസ്ഥിരമല്ലാത്ത സർക്കാർ വരുമെന്ന ആശങ്ക മൂലം ഓഹരി വിപണികളിലെല്ലാം വലിയ ഇടിവുണ്ടായി. പക്ഷെ രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തില്‍ സഖ്യ സർക്കാരുകളുടെ കാലത്താണ് വിപണിയലേറ്റവും കൂടുതല്‍ മുന്നേറ്റമുണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1991 മുതല്‍ 1996 വരെ ഇന്ത്യ ഭരിച്ച പി.വി നരസിംഹ റാവു സര്‍ക്കാരിന്റേത് ന്യൂനപക്ഷ സർക്കാരായിരുന്നു. വലിയ സാമ്പത്തിക പരിഷ്കാങ്ങള്‍ നടപ്പാക്കി ചരിത്രത്തില്‍ ഇടം പിടിച്ച ഈ സർക്കാരിന്റെ കാലത്താണ് ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റിട്ടേണ്‍ നിക്ഷേപകര്‍ക്ക് ലഭിച്ചത്. ആ അഞ്ച് വര്‍ഷത്തിനിടെ സെന്‍സെക്സ് റിട്ടേണ്‍ 180.8 ശതമാനമായിരുന്നു. 

1996 ന് ശേഷം രണ്ട് വര്‍ഷം മൂന്ന് പ്രധാനമന്ത്രിമാര്‍ ഭരിച്ച കാലത്ത് മാത്രമാണ് വിപണിയില്‍ വലിയ കുതിപ്പിലാതിരുന്നത്. പിന്നീട് 1998 മാര്‍ച്ചില്‍ അധികാരമേറ്റ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ കാലത്തെ സെന്‍സെക്സ് റിട്ടേണ്‍ 29.9 ശതമാനമായിരുന്നു. പിന്നീട് അധികാരത്തിലെത്തിയ ഒന്നാം യുപിഎ സര്‍ക്കാരും സഖ്യ സര്‍ക്കാരായിരുന്നു. യുപിഎക്ക് ഉണ്ടായിരുന്നത് ആകെ 218 സീറ്റുകളും..ഇടത് പാര്‍ട്ടികളുടെ പുറത്ത് നിന്നുള്ള പിന്തുണകൊണ്ട് മാത്രം ഭരിച്ച ആ സര്‍ക്കാരിന്റെ കാലത്ത് സെന്‍സെക്സ് റിട്ടേണ്‍ 179.9 ശതമാനം ആയിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരായപ്പോഴേക്കും ഇടത് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തന്നെ ഭരിക്കാനുള്ള ഭൂരിപക്ഷമായി.യുപിഎയ്ക്ക് മാത്രം 262 സീറ്റുകളുണ്ടായിരുന്നു. കോണ്‍ഗ്രസിന് 206 സീറ്റുകളും. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് സെന്‍സെക്സ് റിട്ടേണ്‍ 78 ശതമാനമായിരുന്നു. അതിന് ശേഷം വന്ന മോദി സര്‍ക്കാരിന്റെ കാലത്ത് ബിജെപിക്ക് മാത്രം 282 സീറ്റുകളുണ്ടായിരുന്നു. ഈ കാലയളവിലാകട്ടെ സെന്‍സെക്സ് റിട്ടേണ്‍ 61.2 ശതമാനമായി കുറഞ്ഞു..ചരിത്രം പറയുന്നത് സഖ്യ സർക്കാരുകളുടെ കാലത്തും വിപണിയുടെ മുന്നേറ്റത്തിന് വിഘാതമൊന്നും ഉണ്ടായിട്ടില്ല എന്നാണ്.