'ഒറ്റക്കെട്ട്... ഒരേ മനസ്...'; സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ സമരത്തിന് ബാങ്ക് ജീവനക്കാർ
ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്കരണം, രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു ഇൻഷുറൻസ് കമ്പനിയുടെയും ഓഹരി വിറ്റഴിക്കൽ, എൽഐസിയുടെ ഐപിഒ, ഇൻഷുറൻസ് സെക്ടറിൽ 74 ശതമാനം വിദേശ നിക്ഷേപം അനുവദിക്കൽ തുടങ്ങി കേന്ദ്രസർക്കാരിന്റെ വിവിധ നയങ്ങൾ യോഗം ചർച്ച ചെയ്തു.
ദില്ലി: പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാരിന് മുന്നിൽ പ്രതീക്ഷിച്ച പോലെ തന്നെ വൻ പ്രതിഷേധവുമായി ബാങ്ക് യൂണിയനുകൾ. സ്വകാര്യവത്കരണം അനുവദിക്കില്ലെന്ന ശക്തമായ നിലപാട് ഉയർത്തി സമരം ചെയ്യാനാണ് തീരുമാനം. മാർച്ച് 15 നും 16നും സൂചനാ പണിമുടക്ക് നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യൂണിയനുകൾ.
ഹൈദരാബാദിൽ ബാങ്ക് യൂണിയനുകളുടെ സംയുക്ത യോഗം ചേർന്നതായി ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു. സ്വകാര്യവത്കരണ തീരുമാനം പുനപരിശോധിക്കാനും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാനും ഈ യോഗം കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി.
ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്കരണം, രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു ഇൻഷുറൻസ് കമ്പനിയുടെയും ഓഹരി വിറ്റഴിക്കൽ, എൽഐസിയുടെ ഐപിഒ, ഇൻഷുറൻസ് സെക്ടറിൽ 74 ശതമാനം വിദേശ നിക്ഷേപം അനുവദിക്കൽ തുടങ്ങി കേന്ദ്രസർക്കാരിന്റെ വിവിധ നയങ്ങൾ യോഗം ചർച്ച ചെയ്തു. ഇവയെല്ലാം ജനവിരുദ്ധമാണെന്നും പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി. മാർച്ച് 15 നും 16 നും സൂചനാ പണിമുടക്ക് നടത്തിയ ശേഷം തുടർ സമര പരിപാടികളുമായി മുന്നോട്ട് പോകാനും ബാങ്ക് യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്.