മോറട്ടോറിയം ഡിസംബർ വരെ ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മോറട്ടോറിയം ദീർഘിപ്പിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ചിരുന്നു. 

ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം അവസാനിച്ചു. ഇന്ന് മുതൽ വായ്പകൾ തിരിച്ചടച്ച് തുടങ്ങണം. അതേസമയം, മോറട്ടോറിയം ഡിസംബർ വരെ ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

Add Asianetnews as a Preferred SourcegooglePreferred

മാർച്ചിൽ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസർവ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി ദീ‍ർഘിപ്പിച്ചിരുന്നു. ഈ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. മോറട്ടോറിയം ദീർഘിപ്പിക്കുന്നില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ആനുകൂല്യം നീട്ടാനായി കേരളമടക്കം നൽകിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല. 

മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവർക്ക് അധികമായി ആറ് ഗഡുക്കളും അതിന്‍റെ പലിശയും അടയ്‌ക്കേണ്ടി വരും. മാർച്ച് 1 മുതൽ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. ധനമന്ത്രി നിർമല സീതാരാമൻ സെപ്റ്റംബർ മൂന്നിന് ബാങ്ക് മേധാവികളെ കാണുന്നുണ്ട്. നിലവിലുള്ള വായ്പകൾ പുനക്രമീകരിച്ച് നൽകുന്ന കാര്യത്തിൽ ചർച്ച നടക്കും