സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. ആഴ്ചയിൽ അഞ്ചുദിവസ പ്രവൃത്തിദിനം എന്ന ആവശ്യം മുൻനിർത്തി സെപ്റ്റംബർ 11-നാണ് ആദ്യ പണിമുടക്ക്. ഇതോടെ വാരാന്ത്യ അവധികൾ ഉൾപ്പെടെ ബാങ്കുകൾ ദിവസങ്ങളോളം അടഞ്ഞുകിടക്കും.

തിരുവനന്തപുരം: ബാങ്ക് അസോസിയേഷനുകളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് സെപ്റ്റംബർ 11-ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം പ്രവൃത്തിദിനം ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ബാങ്ക് അസോസിയേഷനുകൾ മുന്നോട്ടു വച്ചിട്ടുള്ളത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ ആയിരുന്നു ചർച്ച.

നാളെ വെള്ളിയാഴ്ച്ചത്തെ പണിമുടക്കും, ശനി, ഞായർ അവധിയും ചേർത്ത് മൂന്നുദിവസം ഇനി ബാങ്കുകൾ അവധിയായിരിക്കും. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച തിങ്കളാഴ്ച വിനായകചതുർഥി കൂടെയാകുന്നതോടെ 4 ദിവസം വരെ ബാങ്ക് അവധിയാണ് വരുന്നത്. ഇതിന് ശേഷം രണ്ടാം ഘട്ടമായി 28,29,30 തീയതികളിൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വീണ്ടും അനിശ്ചിതാവസ്ഥ തുടർന്നാൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.