ഇതോടെ ഭാരതി എയർടെലിന് ഇന്റസ് ടവേർസിലെ ആസ്തി 46.4 ശതമാനമായി ഉയരും. വൊഡഫോണിന് കമ്പനിയിൽ 28.1 ശതമാനം ഓഹരിയാണുള്ളത്. ഓഹരികൾ കൈമാറുന്നതോടെ ഇത് 21 ശതമാനമായി കുറയും

മുംബൈ: വൊഡഫോൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്റസ് ടവേർസിന്റെ 4.7 ശതമാനം ഓഹരികൾ കൂടി ഭാരതി എയർടെൽ വാങ്ങും. ഇതിനായുള്ള കരാറിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. ഇതിലൂടെ കിട്ടുന്ന പണം വൊഡഫോൺ ഐഡിയ കമ്പനിയിൽ നിക്ഷേപിക്കുമെന്നാണ് വൊഡഫോൺ അറിയിച്ചിരിക്കുന്നത്.

ഇന്റസ് ടവേർസിന് വൻതുക വൊഡഫോൺ ഐഡിയ നൽകാനുണ്ടായിരുന്നു. ജൂലൈ 15 നുള്ളിൽ കുടിശിക നൽകാമെന്നാണ് ഇന്റസ് ടവേർസിനെ അറിയിച്ചിരുന്നത്. വെള്ളിയാഴ്ച 214.2 രൂപയായിരുന്നു ഇന്റസ് ടവേർസിന്റെ ഓഹരി മൂല്യം. നേരിയ തോതിൽ ഉയർന്നാണ് ഇന്നലെ ഇന്റസ് ടവേർസ് വ്യാപാരം അവസാനിപ്പിച്ചത്.

ഇതോടെ ഭാരതി എയർടെലിന് ഇന്റസ് ടവേർസിലെ ആസ്തി 46.4 ശതമാനമായി ഉയരും. വൊഡഫോണിന് കമ്പനിയിൽ 28.1 ശതമാനം ഓഹരിയാണുള്ളത്. ഓഹരികൾ കൈമാറുന്നതോടെ ഇത് 21 ശതമാനമായി കുറയും. ഇന്റസ് ടവേർസിലെ തങ്ങളുടെ മുഴുവൻ ആസ്തിയും വിൽക്കാൻ ആലോചിക്കുന്നതായി വൊഡഫോൺ ബുധനാഴ്ച പറഞ്ഞിരുന്നു.

വ്യാഴാഴ്ച 1443 കോടി രൂപയ്ക്ക് പേര് വെളിപ്പെടുത്താത്ത നിക്ഷേപകന് വൊഡഫോൺ 2.4 ശതമാനം ഓഹരി കൈമാറിയിരുന്നു. അവശേഷിക്കുന്ന 21 ശതമാനം ഓഹരി വിൽക്കാനുള്ള കൂടിയാലോചനകളിലാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലികോം കമ്പനി. 184748 ടെലികോം ടവറുകളാണ് ഇന്റസ് ടവേർസിനുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ടവർ കമ്പനിയാണിത്.

ഇന്റസ് ടവേർസിന് രാജ്യത്തെ 22 ടെലികോം സർക്കിളുകളിലും സാന്നിധ്യമുണ്ട്. 2021 ഡിസംബറിൽ അവസാനിച്ച മൂന്ന് മാസ കാലയളവിൽ ഇന്റസ് ടവേർസിന്റെ ലാഭം 16 ശതമാനം ഉയർന്ന് 1570.8 കോടി രൂപയായിരുന്നു. 6927 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.