എറണാകുളത്തെ ബിപിസിഎൽ, എച്ചിപിസിഎൽ എന്നീ സ്ഥാപനങ്ങളിലെ ടാങ്കർ ലോറികളുടെഅനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ ജില്ലാ കലക്ട‍ർമാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് ചർച്ച വിളിച്ചത്

കൊച്ചി: ബിപിസിഎൽ, എച്ചിപിസിഎൽ കമ്പനികളിലെ ടാങ്കർ ലോറി സമരം പിൻവലിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ലോറി ഉടമകൾക്കെതിരെ ജിഎസ്ടി അധികൃതരിൽ നിന്നും നടപടി ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനിചത്.

എറണാകുളത്തെ ബിപിസിഎൽ, എച്ചിപിസിഎൽ എന്നീ സ്ഥാപനങ്ങളിലെ ടാങ്കർ ലോറികളുടെഅനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ ജില്ലാ കലക്ട‍ർമാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് ചർച്ച വിളിച്ചത്. രാവിലെ 9 മണിക്കാണ് യോഗം ചേർന്നത്. എണ്ണ കമ്പനികളുടെ പ്രതിനിധികളും ലോറി ഉടമകളും ചർച്ചയിൽ പങ്കെടുത്തു.

സർവീസ് ടാക്സ് 13 ശതമാനം അടക്കാൻ കഴിയില്ലെന്നും കരാർ പ്രകാരം എണ്ണ കമ്പനികളാണ് ടാക്സ് നൽകേണ്ടതെന്നും യോഗത്തിൽ ലോറി ഉടമകൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സമരം തുടങ്ങിയത്. 600 ഓളം ലോറികൾ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കിയത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നതിനാൽ സമരം പൊതുജനത്തെ സാരമായി ബാധിച്ചിരുന്നില്ല.