'ഇത് തന്റെ ഹൃദയം തകർക്കുന്നു'; പിരിച്ചുവിട്ട ജീവനക്കാരോട് ക്ഷമ ചോദിച്ച് ബൈജു രവീന്ദ്രൻ
കമ്പനിയെ ലാഭത്തിലേക്ക് നയിക്കുമ്പോൾ വലിയ വില നൽകേണ്ടി വരുമെന്നുള്ളത് മനസിലാക്കുന്നു. ഇത്രയും ജീവനക്കാരെ പറഞ്ഞയക്കുന്നത് തന്റെ ഹൃദയം തകർക്കുന്നുവെന്ന് ബൈജു രവീന്ദ്രൻ
എഡ്ടെക് ഭീമനായ ബൈജൂസിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് കഴിഞ്ഞ മാസം രാജ്യം കണ്ടത്. 2,500 ജീവനക്കാരെയാണ് ബൈജൂസിൽ നിന്നും പിരിച്ചു വിട്ടത് എന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി നേരിടാനും കമ്പനിയെ ലാഭത്തിലേക്ക് നയിക്കാനും ബൈജൂസിന് മുൻപിൽ മറ്റു വഴികളുണ്ടായിരുന്നില്ല. കൂട്ട പിരിച്ചുവിടലിനും ശേഷം ഇപ്പോൾ ബൈജൂസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ ബൈജു രവീന്ദ്രൻ ജീവനക്കാരോട് ക്ഷമ ചോദിച്ചിരിക്കുകയാണ്. ജീവനക്കാർക്ക് അയച്ച മെയിലിൽ ആണ് ബൈജു രവീന്ദ്രൻ ഖേദം പ്രകടപ്പിച്ചിരിക്കുന്നത്.
ഇത്രയും തൊഴിലാളികളെ ഒരുമിച്ച് വിട്ടു കളയുന്നതിൽ വിഷമമുണ്ടെന്നും അത് തന്റെ ഹൃദയം തകർക്കുന്നതായും അദ്ദേഹം പറഞ്ഞു. ലാഭത്തിലേക്കുള്ള യാത്രയിൽ പ്രതിസന്ധികൾ വളരെ വലുതാണെന്നും അതിനെ അതിജീവിക്കാൻ വലിയ വിലകൊടുക്കേണ്ടി വരുമെന്നുള്ളത് തിരിച്ചറിയുന്നതായും അദ്ദേഹം പറഞ്ഞു.
ALSO READ: പാചക വാതക വില കുത്തനെ കുറച്ച് കമ്പനികൾ; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 115 രൂപ 50 പൈസ
ബംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് കഴിഞ്ഞ രണ്ടാഴ്ചയായി കൂട്ട പിരിച്ചുവിടൽ നടത്തുകയാണ്. പിരിച്ചുവിടൽ ഭയന്ന് തിരുവനന്തപുരത്തെ ഓഫീസിലെ കമ്പനി ജീവനക്കാർ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടിയെ കണ്ടിരുന്നു.
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ബൈജൂസ് ആഗോളതലത്തിലേക്ക് ഉയർന്നുവെന്നും അതേസമയം ദ്രുതഗതിയിലുള്ള വളർച്ചയിൽ കാര്യക്ഷമതയില്ലായ്മയും ഉണ്ടായി ഇത് കമ്പനിയെ തളർത്തിയെങ്കിലും 2023 ലേക്ക് വേണ്ട പ്രവർത്തനങ്ങളെല്ലാം ആരംഭിച്ചുവെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു. ഇത് ഇടവിളയായി കരുത്തണമെന്നും ജീവനക്കാരോട് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച, ബൈജൂസ് അതിന്റെ ഉപസ്ഥാപനമായ ആകാശ് എജ്യുക്കേഷണൽ സർവീസസിൽ നിന്ന് ഈട് രഹിത വായ്പ വഴി 300 കോടി രൂപ സമാഹരിച്ചു. ഈ മാസം ആദ്യം, നിലവിലുള്ള നിക്ഷേപകരിൽ നിന്ന് വീണ്ടും മൂലധനം കമ്പനി സമാഹരിച്ചിരുന്നു.