350 കോടി വായ്‌പയെടുത്ത് വ്യാപാരി വിദേശത്തേക്ക് കടന്നു; രണ്ട് വർഷത്തിന് ശേഷം സിബിഐ കേസെടുത്തു
മഞ്ജിത് സിങ് 2018 ന്റെ തുടക്കത്തിൽ തന്നെ രാജ്യം വിട്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാനറ ബാങ്ക് ഛണ്ഡീഗഡ് ശാഖ ജനറൽ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ദില്ലി: പഞ്ചാബ് ബസ്‌മതി റൈസ് ലിമിറ്റഡ് ഉടമ മഞ്ജിത് സിങ് മഖ്‌നി വിദേശത്തേക്ക് കടന്ന് രണ്ട് വർഷത്തിന് ശേഷം, ഇയാൾക്കെതിരെ വായ്പാ തട്ടിപ്പിന് കേസെടുത്തു. കാനറ ബാങ്കിന്റെ നേതൃത്വത്തിൽ ആറ് ബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യത്തിൽ നിന്ന് 350 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തിയതിനാണ് കേസ്.
മഞ്ജിത് സിങ് 2018 ന്റെ തുടക്കത്തിൽ തന്നെ രാജ്യം വിട്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാനറ ബാങ്ക് ഛണ്ഡീഗഡ് ശാഖ ജനറൽ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കേസ് നൽകാൻ റിസർവ് ബാങ്ക് നിർദ്ദേശിച്ച് ഒരു വർഷത്തിന് ശേഷമാണ് ബാങ്കുകളുടെ ഭാഗത്ത് നിന്ന് പരാതി നൽകിയിരിക്കുന്നത്.
ആന്ധ്ര ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ഐഡിബിഐ ബാങ്ക്, യുകോ ബാങ്ക് എന്നിവരാണ് കൺസോർഷ്യത്തിലെ മറ്റ് അംഗങ്ങൾ. 350.84 കോടിയുടെ വായ്പയാണ് അനുവദിച്ചത്. ഇതിൽ 174.89 കോടിയും കാനറ ബാങ്കാണ് അനുവദിച്ചത്. ആന്ധ്ര ബാങ്ക് 53 കോടി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 44 കോടി, ഐഡിബിഐ ബാങ്ക് 14 കോടി, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് 25 കോടി, യുകോ ബാങ്ക് 41 കോടി എന്നിങ്ങനെയാണ് പണം അനുവദിച്ചത്.