Asianet News MalayalamAsianet News Malayalam

എൽഐസിയിൽ വിദേശ നിക്ഷേപം അനുവദിക്കുന്നത് പരി​ഗണിച്ച് കേന്ദ്ര സർക്കാർ: റിപ്പോർട്ട്

ബിഎൻപി പാരിബാസ് എസ്എ, സിറ്റിഗ്രൂപ്പ്, ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ്, തുടങ്ങിയവയാണ് ഐപിഒ നടത്തിപ്പ് സ്വന്തമാക്കാനായി മത്സരിക്കുന്ന ഏഴ് വിദേശ ബാങ്കുകളിലെ പ്രമുഖർ. 

central government considers allowing foreign direct investment in lic
Author
New Delhi, First Published Aug 24, 2021, 3:40 PM IST

ദില്ലി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. മെ​ഗ ഐപിഒയിലേക്ക് നീങ്ങുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ നിശ്ചിത ശതമാനം ഓഹരി വിദേശ നിക്ഷേപ അടിസ്ഥാനത്തിൽ നീക്കിവയ്ക്കാനാണ് സർക്കാർ പദ്ധതിയെന്നാണ് ദേശീയ മാധ്യമ റിപ്പോർ‌ട്ടുകൾ. 

പ്രമുഖ മാധ്യമ സ്ഥാപനമായ ബ്ലൂംബെർ​ഗാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ, എത്ര ശതമാനം ഓഹരി എഫ്ഡിഐ വിഭാ​ഗത്തിലേക്ക് നീക്കിവയ്ക്കും എന്നതിൽ വ്യക്തതയില്ല. ഈ മാസം ആദ്യ നടന്ന ഒരു ഉന്നത യോ​ഗത്തിൽ പൊതുമേഖല ബാങ്കുകൾക്ക് 20 ശതമാനം എഫ്ഡിഐ നിക്ഷേപ പരിധി നിശ്ചയിച്ചതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

റിസർവ് ബാങ്കിന്റെ നിർവചന പ്രകാരം, എഫ്ഡിഐ എന്നത് വിദേശത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തി അല്ലെങ്കിൽ ഒരു സ്ഥാപനം 10 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ ഓഹരി വാങ്ങുന്നതിനെയാണ്. പ്രാഥമിക ഓഹരി വിൽപ്പനയിൽ പങ്കെ‌ടുക്കുന്ന വമ്പൻ പെൻഷൻ ഫണ്ട് അല്ലെങ്കിൽ ഇൻഷുറൻസ് സ്ഥാപനം എന്നിവയെ തന്ത്രപരമായ നിക്ഷേപകരായി പരി​ഗണിച്ച് എഫ്ഡിഐ അനുവദിക്കാനാണ് സർക്കാർ ആലോചന എന്നാണ് സൂചന. 

ഇന്ത്യയിലെ മിക്ക ഇൻഷുറൻസ് വിഭാ​ഗത്തിലും 74 ശതമാനം എഫ്ഡിഐ അനുവദനീയമാണ്, എന്നാൽ അത് എൽഐസിക്ക് ബാധകമല്ല, എഫ്ഡിഐ സംബന്ധിച്ച ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ധനകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല. 

ബിഎൻപി പാരിബാസ് എസ്എ, സിറ്റിഗ്രൂപ്പ്, ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ്, തുടങ്ങിയവയാണ് ഐപിഒ നടത്തിപ്പ് സ്വന്തമാക്കാനായി മത്സരിക്കുന്ന ഏഴ് വിദേശ ബാങ്കുകളിലെ പ്രമുഖർ. ഒമ്പത് ഇന്ത്യൻ സ്ഥാപനങ്ങളിൽ എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് ഉൾപ്പെടുന്നു. ആക്സിസ് ക്യാപിറ്റലും മത്സര രംഗത്തുണ്ട്.

ഇന്നും നാളെയുമായി സ്ഥാപനങ്ങൾ ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പിന് (ഡിഐപിഎഎം) മുന്നിൽ നടത്തിപ്പ് സ്വന്തമാക്കുന്നതിനായുളള അവതരണം നടത്തും. ഓഹരി വിൽപ്പന ന‌ടത്തിപ്പിനായി പരമാവധി 10 ബുക്ക് റണ്ണിങ് ലീഡ് മാനേജർമാരെ തെരഞ്ഞെടുക്കും. ഈ സാമ്പത്തിക വർഷം തന്നെ എൽഐസി ഐപിഒ പൂർത്തിയാക്കാനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സർക്കാർ.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios