'കാര്‍ഷിക വായ്‍പ പലിശ ഒരുശതമാനമെങ്കിലും കുറയും'; കേരള ബാങ്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‍തു
ബാങ്കിൽ നിന്ന് മാറി നിൽക്കുന്ന മലപ്പുറം ബാങ്കുമായി സംസാരിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി .
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്കിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള ബാങ്കുവഴിയുള്ള കാർഷിക വായ്പകൾക്ക് ഒരു ശതമാനമെങ്കിലും പലിശ കുറവുണ്ടാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്വന്തം ധനകാര്യ സ്ഥാപനമായി സഹകരണ സ്ഥാപനങ്ങൾ മാറണം. ബാങ്കിൽ നിന്ന് മാറി നിൽക്കുന്ന മലപ്പുറം ബാങ്കുമായി സംസാരിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്. എന്നാൽ മലപ്പുറം ബാങ്കും ചില പ്രാഥമികസഹകരണസംഘങ്ങളും ഹൈക്കോടതിയെ സമീപിച്ചു. കേസുകൾ കോടതി തള്ളിയതോടെയാണ് ബാങ്ക് രൂപീകരിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജില്ലാ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഇല്ലാതായി. സഹകരണവകുപ്പ് സെക്രട്ടറി ധനറിസോഴ്സ് സെക്രട്ടറി സംസ്ഥാനസഹകരണബാങ്ക് എം ഡി എന്നിവരടങ്ങിയ ഇടക്കാലഭരണസമിതിക്കായിരിക്കും ഇനി ഭരണം.