40 ജീവനക്കാർക്ക് 70 കോടി രൂപ ബോണസായി നൽകി ചൈനീസ് കമ്പനി
ജീവനക്കാർക്ക് വമ്പൻ സർപ്രൈസ് നൽകി ചൈനീസ് കമ്പനി. 70 കോടി രൂപയാണ് 40 ജീവനക്കാർക്ക് വാർഷിക ബോണസായി കമ്പനി നൽകിയത്.
ദില്ലി: വർഷാവസാന ബോണസായി ജീവനക്കാർക്ക് 61 മില്യൺ യുവാൻ (ഏകദേശം 70 കോടി രൂപ) നല്കാൻ ചൈനീസ് കമ്പനിയായ ഹെനാൻ മൈൻ. കമ്പനിയുടെ വാർഷിക യോഗത്തിൽ രണ്ട് മീറ്റർ ഉയരത്തിൽ പണക്കൂമ്പാരം അടുക്കി വച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കമ്പനിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരനാണ് വിഡിയോ പങ്കിട്ടത്.
ഹെനാൻ പ്രവിശ്യയിലെ കമ്പനി, മികച്ച പ്രകടനം കാഴ്ചവച്ച മൂന്ന് സെയിൽസ് മാനേജർമാർക്ക് അഞ്ച് മില്യൺ യുവാൻ വീതം നൽകി. അതായത് ഏകദേശം 6 കോടി രൂപ. 30-ലധികം പേർക്ക് കുറഞ്ഞത് ഒരു ദശലക്ഷം യുവാൻ നൽകി.
ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോകളില്‍ ഒരു വേദിയിൽ പണം കൂട്ടിയിട്ടത് കാണാം. ഒപ്പം ആളുകൾ കൈ നിറയെ പണവുമായി പോകുന്നത് കാണാം. ഏറ്റവും ഉയർന്ന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അത് ചുമക്കാൻ ഒന്നിൽ കൂടുതൽ പേർ വരേണ്ടി വന്നു. കാരണം അത്രയും ഭാരം ഉണ്ടായിരുന്നു പണത്തിന്. സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന വീഡിയോയ്ക്ക് നിരവധി കമന്റുകളും എത്തിയിട്ടുണ്ട്. ചില ഉപയോക്താക്കൾ അസൂയ പ്രകടിപ്പിക്കുമ്പോൾ മറ്റു ചില ഇതിനെ പിആർ അഴിമതി എന്നാണ് വിളിച്ചത്.
2002-ൽ സ്ഥാപിതമായ ഹെനാൻ മൈൻ എന്ന കമ്പനി 5,100-ലധികം ആളുകൾക്ക് തൊഴിൽ നൽകുന്നു, കൂടാതെ 2022-ൽ 9.16 ബില്യൺ യുവാൻ വിൽപ്പന വരുമാനം റിപ്പോർട്ട് ചെയ്തു, അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, 2022-ൽ ഇത് 23 ശതമാനംവർധിച്ചു. കഴിഞ്ഞ വർഷം ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ മോശം സമയത്ത് പോലും കമ്പനി മികച്ച വരുമാനം നേടി. കൂടാതെ, കഴിഞ്ഞ മൂന്ന് വർഷമായി കമ്പനിയിൽ പിരിച്ചുവിടലുകളൊന്നും ഉണ്ടായിട്ടില്ല. കമ്പനിയിലെ ശരാശരി ജീവനക്കാരുടെ വേതനം പ്രതിവർഷം 30 ശതമാനം വർദ്ധിച്ചതായാണ് റിപ്പോർട്ട്.