കൊച്ചിയിൽ സംഘടിപ്പിച്ച അസെന്‍ഡ് 2020 നിക്ഷേപ സംഗമം വൻ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: കൊച്ചിയിൽ സംഘടിപ്പിച്ച അസെന്‍ഡ് 2020 നിക്ഷേപ സംഗമം വൻ വിജയമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ 40,118 കോടി രൂപയുടെ പദ്ധതികൾക്കിള്ള ധാരണാപത്രമാണ് നിക്ഷേപക സംഗമത്തിൽ ഒപ്പുവച്ചത്. ആകെ 98,708 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.
കേരളത്തിൽ അർപ്പിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും ഒരുതരത്തിലുള്ള ഭംഗവും വരില്ലെന്ന് മുഖ്യമന്ത്രി സംഗമത്തിനെത്തിയ നിക്ഷേപകര്‍ക്ക് ഉറപ്പ് നൽകി. കേരളം നിക്ഷേപം നടത്താൻ എന്തുകൊണ്ടും അനുയോജ്യമായ സംസ്ഥാനം എന്ന് തെളിയിച്ചു. അബുദാബി ഇൻവെസ്റ്റമെന്റ് അതോറിറ്റി 66,900 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രണ്ട് ദിവസങ്ങളിലായാണ് കൊച്ചിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വ്യവസായങ്ങൾക്ക് തൊഴിലവസരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് വര്‍ഷം പ്രതിമാസ സബ്സിഡി നൽകുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നിക്ഷേപക സംഗമത്തിൽ നടത്തിയിരുന്നു. അതിൽ തന്നെ സ്ത്രീ തൊഴിലാളികൾക്ക് നൽകുന്ന സബ്സിഡി തുക 2000 രൂപ കൂടുതലായിരിക്കുമെന്നാണ് പ്രഖ്യാപനം. 2020 ഏപ്രിൽ ഒന്ന് മുതൽ 2015 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കും സബ്സിഡി എന്നും സംസ്ഥാന സര്‍ക്കാര്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ട്.
