ഡോളി ചായ്‌വാലയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ്് വഴിയാണ് ഡോളി ചായ്‌വാല ഫ്രാഞ്ചൈസി നല്‍കുന്നതായി പ്രഖ്യാപിച്ചത്.

ചായ വില്‍പനയിലെ വ്യത്യസ്ത ശൈലികൊണ്ടും പ്രകടനങ്ങള്‍കൊണ്ടും സാമൂഹിക മാധ്യമങ്ങളില്‍ താരമായി മാറിയ ഡോളി ചായ്‌വാല ദേശീയ ശ്രദ്ധയിലേക്ക്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് ചായ നല്‍കിയതിലൂടെ ലോകശ്രദ്ധ നേടിയ ഈ നാഗ്പൂര്‍ സ്വദേശി, ഇപ്പോള്‍ തന്റെ ബ്രാന്‍ഡ് രാജ്യമെമ്പാടും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഡോളി ചായ്‌വാലയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ്് വഴിയാണ് ഡോളി ചായ്‌വാല ഫ്രാഞ്ചൈസി നല്‍കുന്നതായി പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ വൈറല്‍ സ്ട്രീറ്റ് ബ്രാന്‍ഡാണിതെന്നും ഇതൊരു ബിസിനസ് അവസരമാണെന്നും തട്ടുകടകള്‍ മുതല്‍ കഫേകള്‍ വരെ, രാജ്യവ്യാപകമായി ആരംഭിക്കുകയാണെന്നും ഡോളി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറി വഴി അപേക്ഷിക്കാനുള്ള ലിങ്കും ഡോളി പങ്കുവെച്ചിട്ടുണ്ട്. അപേക്ഷാ ഫോം അനുസരിച്ച്, മൂന്ന് ഫോര്‍മാറ്റുകളിലാണ് ഡോളി ചായ്‌വാല ഫ്രാഞ്ചൈസികള്‍ ലഭ്യമാവുക. സാധാരണ തട്ടുകടയ്ക്ക് 4.5 ലക്ഷം രൂപ മുതല്‍ 6 ലക്ഷം രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്റ്റോര്‍ മോഡലിന് ഏകദേശം 20 ലക്ഷം മുതല്‍ 22 ലക്ഷം രൂപ വരെയും, ഫ്‌ലാഗ്ഷിപ്പ് കഫേ മോഡലിന് 39 ലക്ഷം മുതല്‍ 43 ലക്ഷം രൂപ വരെയും ചിലവ് വരും. ഈ പ്രഖ്യാപനം വന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഡോളി നിലവില്‍ നടത്തുന്ന സിവില്‍ ലൈന്‍സിലെ കട കാല്‍നടയാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കുന്ന ഒന്നാണെന്ന് ഒരാള്‍ ആരോപിച്ചു.ഒരാള്‍ അനധികൃതമായി നടത്തുന്ന കട എങ്ങനെ ഫ്രാഞ്ചൈസികള്‍ വാഗ്ദാനം ചെയ്യുന്നു എന്ന് പലരും ചോദിച്ചു

യഥാര്‍ത്ഥ പേര് സുനില്‍ പട്ടേല്‍ എന്നാണെങ്കിലും, ഡോളി ചായ്‌വാല എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1998-ല്‍ നാഗ്പൂരില്‍ ജനിച്ച ഡോളി ചെറുപ്പം മുതല്‍ തന്നെ കുടുംബത്തിന്റെ ചായക്കടയില്‍ സഹായിക്കാന്‍ തുടങ്ങി. ഇന്ന്, ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ദശലക്ഷത്തിലധികം ഫോളോവേഴ്സും യൂട്യൂബില്‍ രണ്ട് ദശലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സുമായി ഡോളിക്ക് വലിയൊരു ഓണ്‍ലൈന്‍ ആരാധകവൃന്ദമുണ്ട്. ഈ പ്രശസ്തിക്കിടയിലും, അദ്ദേഹം തന്റെ റോഡരികിലെ ചായക്കട തുടര്‍ന്നും നടത്തുന്നു, ദിവസവും 350 മുതല്‍ 500 കപ്പ് ചായ വരെ വില്‍ക്കുന്നു. നിലവില്‍ ഡോളിയുടെ ആസ്തി 10 ലക്ഷം രൂപയിലധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.