കൊവിഡ് രണ്ടാം തരംഗം: ആഭ്യന്തര വ്യോമയാന മേഖലയെക്കുറിച്ചുളള റിപ്പോർട്ട് പുറത്തുവിട്ട് ഇക്ര
2021 ഏപ്രിൽ മാസത്തിൽ വിമാനത്തിലെ ശരാശരി യാത്രക്കാരുടെ എണ്ണം 93 ആണ്. മാർച്ചിൽ ഇത് 109 ആയിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുംബൈ: കൊവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്തെ വ്യോമഗതാഗത മേഖലയെ വീണ്ടും ബാധിച്ചു തുടങ്ങി. ഏപ്രിൽ മാസത്തിൽ 29 ശതമാനമാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര രേഖപ്പെടുത്തിയിരിക്കുന്നു.
ഏപ്രിൽ മാസത്തിൽ 55 ലക്ഷത്തിനും 56 ലക്ഷത്തിനും ഇടയിലാണ് യാത്രക്കാരുണ്ടായിരുന്നത്. മാർച്ചിൽ 78 ലക്ഷം പേർ യാത്ര ചെയ്തിരുന്നു. കൊവിഡ് രണ്ടാം തരംഗവും യാത്ര നിയന്ത്രണങ്ങളുമാണ് യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമെന്നാണ് ഇക്രയുടെ റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ സെപ്തംബറിന് ശേഷം ആദ്യമായി മെയ് മൂന്നിന് ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയായി. 2021 ഫെബ്രുവരിക്ക് ശേഷം വിമാനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. മാർച്ചിൽ 2300 വിമാന സർവീസുകൾ ഉണ്ടായിരുന്നത് ഏപ്രിൽ മാസത്തിൽ 2000 ആയി കുറഞ്ഞു. 2021 ഏപ്രിൽ മാസത്തിൽ വിമാനത്തിലെ ശരാശരി യാത്രക്കാരുടെ എണ്ണം 93 ആണ്. മാർച്ചിൽ ഇത് 109 ആയിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona