ഡോമിനോസ് പിസ്സ ഇനി സൊമാറ്റോയിലും സ്വിഗ്ഗിയിലും കിട്ടിയേക്കില്ല; കാരണം ഇതാണ്
ഡോമിനോസ് പിസ്സ കഴിക്കാൻ ആഗ്രഹമുണ്ടെകിൽ ഇനി സൊമാറ്റോയിലും സ്വിഗ്ഗിയിലും തിരയേണ്ട. അധിക കമ്മീഷൻ കാരണം ഇവടപാടുകൾ അവസാനിപ്പിക്കാൻ ഡോമിനോസ്.
ജനപ്രിയ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയിലും സ്വിഗ്ഗിയിലും ഇനി ഡോമിനോസ് പിസ്സ കിട്ടിയേക്കില്ല. ഡൊമിനോയുടെ ഹോൾഡിംഗ് സ്ഥാപനമായ ജൂബിലന്റ് ഫുഡ് വർക്ക്സ്, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) യിൽ നൽകിയ രഹസ്യ ഫയലിംഗിലാണ് വെളിപ്പെടുത്തൽ എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഈ രണ്ട് ഫുഡ് ഡെലിവറി ആപ്പുകളുടെ കമ്മീഷൻ നിരക്കുകളിൽ വർദ്ധനവുണ്ടായാൽ ജൂബിലന്റ് ബിസിനസുകൾ ഓൺലൈൻ റസ്റ്റോറന്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇൻ-ഹൗസ് ഓർഡറിംഗ് സിസ്റ്റത്തിലേക്ക് മാറ്റുന്നത് പരിഗണിക്കും. ഇന്ത്യയിലെ തങ്ങളുടെ ബിസിനസിന്റെ 27 ശതമാനവും മൊബൈൽ ആപ്പും വെബ്‌സൈറ്റും ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് ഉത്പാദിപ്പിച്ചതെന്ന് ഡോമിനോസ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Read Also: വിമാന യാത്രക്കാർക്ക് സന്തോഷവാർത്ത! കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ നൽകുന്നതിന് അധിക നിരക്ക് ഈടാക്കില്ല
സൊമാറ്റോയും സ്വിഗ്ഗിയും 20 മുതൽ 30 ശതമാനം വരെ കമ്മീഷനുകൾ ഈടാക്കുന്നുണ്ട് എന്നും ഇത് പ്രായോഗികമല്ല എന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. കമ്മീഷനുകൾ ഇനിയും വർധിപ്പിക്കുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് വില കൂട്ടി നൽകേണ്ടി വരുമെന്നും ജൂബിലന്റ് പറയുന്നു. ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും അന്യായമായ ബിസിനസ്സ് രീതികളെ കുറിച്ച് അന്വേഷിക്കാൻ സിസിഐ ഏപ്രിലിൽ ഉത്തരവിട്ടിരുന്നു.
നാളുകളായി പല പരാതികളും ഭക്ഷണം എത്തിച്ചു തരുന്ന കമ്പനികളായ സ്വിഗിക്കെതിരെയും, സൊമാറ്റൊക്കെതിരെയും ഉയർന്നിരുന്നു. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇരു കമ്പനികളോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഡെലിവറി – പാക്കിങ് ചാർജുകൾ, ഭക്ഷണ സാധനങ്ങളുടെ വിലയിലും, അളവിലുമുള്ള വ്യത്യാസങ്ങൾ, ഡെലിവറി സമയത്തിലെ പൊരുത്തക്കേട്, ഫീഡ്ബാക്ക് എന്നിവയിലെല്ലാം ധാരാളം പരാതികൾ കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടുണ്ട്. തെറ്റായ ഉത്പന്ന ഡെലിവറി, പണം തിരിച്ചു നൽകാത്തത് തുടങ്ങിയ പരാതികളും ധാരാളമുണ്ട്. ആപ്പുകളിലെ വിവരങ്ങളോട് പൊരുത്തപ്പെടാത്ത കാര്യങ്ങളും പരാതികളിലുണ്ടായിരുന്നു.
Read Also: 'ആകാശത്ത് പറക്കാന്‍ ആകാശ'; കൊച്ചിക്കും സർവീസ്, ജുൻജുൻവാലയുടെ ആകാശ എയർലൈൻ ബുക്കിങ്ങ് തുടങ്ങി