ഇപിഎഫ്ഒയുടെ നിയമങ്ങളും പദ്ധതികളും നിയന്ത്രിക്കുന്നത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് എന്നറിയപ്പെടുന്ന  ബോര്‍ഡാണ്.

2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയേക്കുമെന്ന് സൂചന. 65 ദശലക്ഷത്തിലധികം വരിക്കാര്‍ക്ക് ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തെ പിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.25 ശതമാനം പലിശയായിരിക്കും ലഭിക്കുക.. നിരക്കുകള്‍ തീരുമാനിക്കാന്‍ ഈ മാസം 28 -ാം തീയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗം ചേരും. ഇപിഎഫ്ഒ റിപ്പോര്‍ട്ട് അനുസരിച്ച് സാമ്പത്തികമായി മികച്ച ഒരു സാമ്പത്തിക വര്‍ഷമാണ് കടന്നുപോകുന്നത്. നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനവും വരിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവും നടപ്പു സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തി. അതേസമയം അംഗങ്ങളുടെ ഉയര്‍ന്ന ക്ലെയിം സെറ്റില്‍മെന്‍റുകളും ഈ സാമ്പത്തിക വര്‍ഷമുണ്ടായി. 

2023-24 ല്‍ 1.82 ലക്ഷം കോടി രൂപയുടെ 4.45 കോടി ക്ലെയിമുകള്‍ തീര്‍പ്പാക്കിയപ്പോള്‍, 2024-25 ല്‍ ഇതുവരെ 2.05 ലക്ഷം കോടി രൂപയുടെ 5 കോടിയിലധികം ക്ലെയിമുകള്‍ ആണ് ഇപിഎഫ്ഒക്ക് മുന്നിലെത്തിയത്. എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 2023-24 ല്‍ ഏകദേശം 13 ലക്ഷം കോടി രൂപയുടെ മൊത്തം പ്രിന്‍സിപ്പല്‍ തുകയ്ക്ക് 8.25 ശതമാനം പലിശ നല്‍കി, ഇത് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

നിരക്ക് നിശ്ചയിക്കുക സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് 

ഇപിഎഫ്ഒയുടെ നിയമങ്ങളും പദ്ധതികളും നിയന്ത്രിക്കുന്നത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് എന്നറിയപ്പെടുന്ന ബോര്‍ഡാണ്. ഇതില്‍ ഗവണ്‍മെന്‍റ് (കേന്ദ്ര, സംസ്ഥാന) പ്രതിനിധികള്‍, തൊഴിലുടമകള്‍, ജീവനക്കാര്‍ എന്നിവരുടെ പ്രതിനിധികളും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ സംഘടിത മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കായി കോണ്‍ട്രിബ്യൂട്ടറി പ്രൊവിഡന്‍റ് ഫണ്ട്, പെന്‍ഷന്‍ പദ്ധതി, ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ ബോര്‍ഡ് കൈകാര്യം ചെയ്യുന്നു. ഗുണഭോക്താക്കളുടെ എണ്ണത്തിലും നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ എണ്ണത്തിലും ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളില്‍ ഒന്നാണിത്.