മുൻപ് എയർ ഇന്ത്യ ജീവനക്കാർ 1925 ലെ പിഎഫ് നിയമം പ്രകാരമുള്ള ആനുകൂല്യങ്ങളാണ് കൈപ്പറ്റിയിരുന്നത്

ദില്ലി: എയർ ഇന്ത്യ ജീവനക്കാരിൽ 7453 പേരെ ഇപിഎഫ് ഓർഗനൈസേഷന്റെ സോഷ്യൽ സെക്യൂരിറ്റി കവറേജിൽ ഉൾപ്പെടുത്തി. 2021 ഡിസംബർ ഒന്ന് മുതലുള്ള പിഎഫ് ആനുകൂല്യം ഇവർക്ക് ലഭിക്കും. പുതിയ നീക്കത്തിലൂടെ എയർ ഇന്ത്യ ജീവനക്കാർക്ക് തൊഴിൽ ദാതാവിന്റെ പിഎഫ് വിഹിതത്തിൽ രണ്ട് ശതമാനം വർധനവുണ്ടാവും.

Add Asianetnews as a Preferred SourcegooglePreferred

മുൻപ് എയർ ഇന്ത്യ ജീവനക്കാർ 1925 ലെ പിഎഫ് നിയമം പ്രകാരമുള്ള ആനുകൂല്യങ്ങളാണ് കൈപ്പറ്റിയിരുന്നത്. ഇത് പ്രകാരം 10 ശതമാനം വീതമായിരുന്നു ജീവനക്കാരുടെയും തൊഴിൽ ദാതാവിന്റെയും വിഹിതം. ഇനിയിത് 12 ശതമാനം വീതമാകും.

1952 ലെ ഇപിഎഫ് സ്കീം, 1995 ലെ ഇപിഎസ് സ്കീം, 1976 ലെ എംപ്ലോയീസ് ഡെപോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം എന്നിവയുടെ ആനുകൂല്യങ്ങളും ഇനി ജീവനക്കാർക്ക് ലഭിക്കും. ഇതിലൂടെ പ്രതിമാസം കുറഞ്ഞത് ആയിരം രൂപ പെൻഷൻ ജീവനക്കാർക്കും, ജീവനക്കാരന്റെ/ജീവനക്കാരിയുടെ മരണ ശേഷം അവരുടെ ആശ്രിതർക്കും ലഭിക്കും.

ഇതിന് പുറമെ ജീവനക്കാർക്ക് 2.5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്. ഇതിൽ ഒരു രൂപ പോലും പ്രീമിയമായി ജീവനക്കാർ അടക്കേണ്ടതില്ല. 

എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും 1952-53 കാലം മുതൽ രണ്ട് വ്യത്യസ്ത കമ്പനികളായിരുന്നു. അന്ന് 1925 ലെ പിഎഫ് നിയമമായിരുന്നു ഇരു കമ്പനികൾക്കും ബാധകമായിരുന്നത്. 2007 ൽ കമ്പനികളുടെ ലയനത്തിന് ശേഷവും 1925 ലെ നിയമ പ്രകാരമുള്ള ആനുകൂല്യമാണ് ജീവനക്കാർക്ക് ലഭിച്ചത്. പങ്കാളിത്ത പെൻഷൻ പദ്ധതിയിലായിരുന്നു ഇതുവരെ ജീവനക്കാർ ഭാഗമായിരുന്നത്. അതിലൂടെ നിശ്ചിത തുക വിരമിക്കുന്ന സമയത്ത് ലഭിക്കുമായിരുന്നു. മിനിമം പെൻഷൻ മാസം തോറും കിട്ടുന്ന രീതി ഉണ്ടായിരുന്നില്ല.