നികുതി വരുമാനം ഇടിഞ്ഞു: രാജ്യത്തിന്റെ ധനക്കമ്മി കുതിച്ചുയരുന്നു
പ്രധാനമായും കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം നികുതി പിരിവ് മോശമായതാണ് കമ്മി ഉയർന്ന നിലയിലേക്ക് പോകാൻ ഇടയാക്കിയത്.
ദില്ലി: ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ ധനക്കമ്മി 6.62 ട്രില്യൺ അഥവാ ബജറ്റ് എസ്റ്റിമേറ്റിന്റെ 83.2 ശതമാനമായി ഉയർന്നു. പ്രധാനമായും കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം നികുതി പിരിവ് മോശമായതാണ് ധനക്കമ്മി ഉയർന്ന നിലയിലേക്ക് പോകാൻ ഇടയാക്കിയത്.
ബജറ്റ് എസ്റ്റിമേറ്റിന്റെ 61.4 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ ധനക്കമ്മി. ഫെബ്രുവരിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ 2020-21 ലെ ധനക്കമ്മി 7.96 ട്രില്യൺ അല്ലെങ്കിൽ ജിഡിപിയുടെ 3.5 ശതമാനമായി സർക്കാർ നിശ്ചയിച്ചിരുന്നു.
കൊവിഡ് -19 പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക തടസ്സങ്ങൾ കണക്കിലെടുത്ത് ഈ കണക്കുകൾ ഗണ്യമായി പരിഷ്കരിക്കേണ്ടതുണ്ട്. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) യുടെ കണക്കനുസരിച്ച് ജൂൺ അവസാനത്തോടെ ധനക്കമ്മി 6,62,363 കോടി രൂപയായിരുന്നു.
ധനക്കമ്മി 2019-20ൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.6 ശതമാനമായി മാറി. പ്രധാനമായും ലോക്ക്ഡൗൺ മൂലം വരുമാന വർധനവ് ഉണ്ടാകാത്തതാണ് ഇതിന് കാരണം.