രാജ്യത്തിന്റെ ധനക്കമ്മിയിൽ വൻ വർധന: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കും
ഈ വർഷത്തെ ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 3.5 ശതമാനമായി നിലനിർത്താനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതെങ്കിലും ഇത് 7.5-9.25 ശതമാനമായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്.
ദില്ലി: ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇന്ത്യയുടെ ധനക്കമ്മി 9.53 ട്രില്യൺ രൂപയിലേക്ക് എത്തി. ഇത് ബജറ്റ് ലക്ഷ്യത്തിന്റെ 119.7 ശതമാനമാണ്. കൊവിഡ് പ്രതിസന്ധികളെ തുടർന്ന് നികുതി പിരിവ് സമ്മർദ്ദത്തിലായതാണ് ധനക്കമ്മി ഉയരാനുളള പ്രധാന കാരണം.
കഴിഞ്ഞ വർഷത്തെ സമാനകാലയളവിൽ ധനക്കമ്മി 7.96 ട്രില്യൺ രൂപയായിരുന്നു അതായത് ബജറ്റ് തുകയുടെ 102.4 ശതമാനമായിരുന്നു.
റവന്യൂ വരുമാനം 6.71 ട്രില്യൺ അഥവാ ബജറ്റ് ലക്ഷ്യത്തിന്റെ 34.2 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 46.2 ശതമാനമായിരുന്നു. മൊത്തം ചെലവ് 16.61 ട്രില്യൺ ഡോളർ അല്ലെങ്കിൽ ബജറ്റ് ലക്ഷ്യത്തിന്റെ 54.6 ശതമാനമാണ്. ഒരു വർഷം മുമ്പ് ഇത് 59.4 ശതമാനത്തിൽ താഴെയായിരുന്നുവെന്ന് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഈ വർഷത്തെ ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 3.5 ശതമാനമായി നിലനിർത്താനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതെങ്കിലും ഇത് 7.5-9.25 ശതമാനമായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. ഈ സാഹചര്യം കേന്ദ്ര സർക്കാരിന്റെ ധനപ്രതിസന്ധി രൂക്ഷമാക്കിയേക്കും. ഇന്ത്യാ സർക്കാർ ചെലവഴിച്ച ആകെ ചെലവ് 16,61,454 കോടി രൂപയാണ് (2020-21 ലെ ബജറ്റ് ലക്ഷ്യത്തിന്റെ 54.61 ശതമാനം), ഇതിൽ 14,64,099 കോടി രൂപ വരുമാന അക്കൗണ്ടിലും 1,97,355 കോടി രൂപ മൂലധന അക്കൗണ്ടിലുമാണ്. മൊത്തം വരുമാനച്ചെലവിൽ 3,33,456 കോടി രൂപ പലിശ പേയ്മെൻറും 1,85,400 കോടി രൂപയും പ്രധാന സബ്സിഡികളുമാണ്.