എങ്ങനെയാണ് ബജറ്റ് ഫെബ്രുവരി ഒന്നാം തിയതിയിലേക്ക് മാറിയത്?
ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ 2025 ഫെബ്രുവരിയിൽ ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ പണ്ടുമുതലേ ഫെബ്രുവരിയിൽ ആയിരുന്നോ രാജ്യത്ത് ബജറ്റ് അവതരിപ്പിച്ചിരുന്നത്? അല്ല, മുൻപ് ഫെബ്രുവരി അവസാനമാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 28 ആയാലും 29 ആയാലും അന്നായിരിക്കും ബജറ്റ് അവതരിപ്പിക്കുന്നത്. പിന്നീട് എങ്ങനെയാണ് ബജറ്റ് ഒന്നാം തിയതിയിലേക്ക് മാറിയത്?
2017-ൽ മുൻ ധനമന്ത്രിയായ അരുൺ ജെയ്റ്റ്‌ലി ആണ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിനമായ ഫെബ്രുവരി 28-ഓ 29-നോ കേന്ദ്ര ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചത്. പകരം എല്ലാ വർഷവും ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള തീയതിയായി ഫെബ്രുവരി 1 തിരഞ്ഞെടുത്തിരുന്നു. അതിനുശേഷം എല്ലാ വർഷവും ഇതാണ് പിന്തുടരുന്നത്.
എന്തുകൊണ്ടാണ് ബജറ്റ് തീയതി മാറ്റിയത്?
തൊണ്ണൂറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു പാരമ്പര്യം നിർത്തലാക്കികൊണ്ട് മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, 2017 ലെ ബജറ്റ് ഫെബ്രുവരി അവസാന ദിവസമല്ലാതെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലാണ് പഴയ തിയതി തീരുമാനിച്ചത്, കൂടാതെ, ഫെബ്രുവരി അവസാനം ബജറ്റ് അവതരിപ്പിക്കുകയാണെങ്കിൽ, പുതിയ സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നയങ്ങൾക്കും മാറ്റങ്ങൾക്കും തയ്യാറാകാൻ സർക്കാരിന് വളരെ കുറച്ച് സമയമേ ഉള്ളൂവെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
തൽഫലമായി, ബജറ്റ് അവതരണം ഫെബ്രുവരി 1-ലേക്ക് മാറ്റി. കൂടാതെ, റെയിൽവേയ്‌ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്ന പതിവ് ജെയ്റ്റ്‌ലി ഒഴിവാക്കി, ഇത് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ പതിവായിരുന്നു. തുടർന്ന് കേന്ദ്ര ബജറ്റും റെയിൽവേ ബജറ്റും ഒന്നാക്കി.
തീയതി മാറ്റത്തിന് പുറമേ, കേന്ദ്ര ബജറ്റിന്റെ സമയവും മാറ്റി. 1999-ൽ അന്നത്തെ ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹയാണ് ബജറ്റ് സമയം വൈകുന്നേരം 5 മണിയിൽ നിന്ന് രാവിലെ 11 ആക്കി മാറ്റിയത്. അതിനുശേഷം, ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിൽ രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിച്ചു.
