ജനുവരി 1 മുതൽ റഷ്യയിൽ നിന്നുള്ള വജ്രങ്ങളുടെ ഇറക്കുമതി നിരോധിക്കും. മാർച്ച് 1 മുതൽ മറ്റ് രാജ്യങ്ങളിൽ സംസ്കരിച്ച റഷ്യൻ വജ്രങ്ങൾ കൂടി നിരോധനത്തിൽ ഉൾപ്പെടുത്തും

നുവരി മുതൽ റഷ്യൻ വജ്രങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താൻ ജി 7 രാജ്യങ്ങൾ തീരുമാനിച്ചു. ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയുടെ ധനസമാഹരണം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ജനുവരി 1 മുതൽ റഷ്യയിൽ നിന്നുള്ള വജ്രങ്ങളുടെ ഇറക്കുമതി നിരോധിക്കും. മാർച്ച് 1 മുതൽ മറ്റ് രാജ്യങ്ങളിൽ സംസ്കരിച്ച റഷ്യൻ വജ്രങ്ങൾ കൂടി നിരോധനത്തിൽ ഉൾപ്പെടുത്തും. യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി പങ്കെടുത്ത വെർച്വൽ ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ ജി 7 പ്രസ്താവനയിൽ, റഷ്യയിൽ ഖനനം ചെയ്തതോ സംസ്കരിച്ചതോ ഉൽപ്പാദിപ്പിക്കുന്നതോ ആയ വ്യാവസായിക ഇതര വജ്രങ്ങൾക്കുള്ള ആദ്യ ഘട്ട നിയന്ത്രണങ്ങൾ ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കുന്നു.

അതേ സമയം ഈ നിർദ്ദേശത്തോട് വജ്രം ഉൽപ്പാദിപ്പിക്കുന്ന പല രാജ്യങ്ങളിൽ നിന്നും പ്രമുഖ ബ്രാന്റുകളിൽ നിന്നുമുള്ള ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. തീരുമാനം പ്രായോഗികമല്ലെന്നും വജ്ര വ്യാപാരത്തെ നശിപ്പിക്കുമെന്നും ഇവർ ആരോപിച്ചു.ചെറുതും വിലയേറിയതും ആയതിനാൽ, രത്നങ്ങൾ കടത്തുന്നത് എളുപ്പവും ലാഭകരവുമാണ്. മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള കല്ലുകളുമായി അവ എളുപ്പത്തിൽ കലർത്താം. കൂടാതെ, പരുക്കൻ വജ്രങ്ങൾ മുറിച്ച്, മിനുക്കി, ഒടുവിൽ ആഭരണങ്ങളിൽ സജ്ജീകരിക്കുമ്പോൾ ഭാരവും രൂപവും മാറുന്നു. അതേ സമയം റഷ്യയിലെ വജ്രം ആണോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് ജി 7 വ്യക്തമാക്കിയിട്ടുണ്ട്.ഈ സംവിധാനം എങ്ങനെ രൂപകൽപ്പന ചെയ്യാമെന്നും നടപ്പിലാക്കാമെന്നും വജ്രം ഉൽപ്പാദിപ്പിക്കുന്ന, രാജ്യങ്ങളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ജി-7 അറിയിച്ചു.

യുദ്ധത്തിൽ തകർന്ന ഉക്രെയ്‌നിന്റെ വീണ്ടെടുക്കൽ ശ്രമങ്ങളിൽ സഹായിക്കുന്നതിന് ഏകദേശം 4.5 ബില്യൺ ഡോളർ അധിക ഫണ്ട് നൽകാൻ തയ്യാറാണെന്ന് ജി 7 അധ്യക്ഷനായ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉച്ചകോടിയിൽ പറഞ്ഞു. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ എന്നിവ ഉൾപ്പെടുന്നതാണ് ജി7.

Add Asianetnews as a Preferred SourcegooglePreferred