പകരം തീരുവയുടെ നേട്ടം കണ്ടു തുടങ്ങും വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് അമേരിക്കൻ ബിസിനസുകാരോട് ഡോണൾഡ്‌ ട്രംപ്

തിരുവനന്തപുരം: താൻ നടപ്പാക്കിയ പകരം തീരുവയുടെ നേട്ടം കണ്ടു തുടങ്ങും വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് അമേരിക്കൻ ബിസിനസുകാരോട് ഡോണൾഡ്‌ ട്രംപ്. തന്റെ തീരുമാനം അമേരിക്കയ്ക്ക് ചരിത്രപരമായ നേട്ടം നൽകുമെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയിലും യൂറോപ്പിലുമടക്കം ട്രംപിൻ്റെ തീരുമാനം മൂലം ഓഹരി വിപണികൾ കുത്തനെ ഇടിയുകയും നിക്ഷേപകരുടെ നിലവിളികൾ നിറയുകയും ചെയ്യുമ്പോഴാണ് അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഉപദേശം.

Add Asianetnews as a Preferred SourcegooglePreferred

കാർ ഇറക്കുമതിക്ക് ട്രംപ് 25% താരിഫ് ഏർപ്പെടുത്തിയതിനാൽ യുഎസിലേക്കുള്ള കാർ കയറ്റുമതി താത്കാലികമായി നിർത്തിയതായി ആഡംബര കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ അറിയിച്ചു. ഇംഗ്ലണ്ട് ആസ്ഥാനമായ ബ്രിട്ടീഷ് ബഹുരാഷ്ട്ര കാർ നിർമാതാക്കളാണ് ജാഗ്വാർ ലാൻഡ് റോവർ. പ്രതി വർഷം ഒരു ലക്ഷത്തിലേറെ ആഡംബര കാറുകൾ ആണ് ജാഗ്വാർ അമേരിക്കയിൽ വിറ്റഴിച്ചിരുന്നത്.

ട്രംപിന്റെ പ്രതികാര തീരുവയുടെ ആഘാതം ആഗോള വിപണിയിൽ തുടരുകയാണ്. അമേരിക്കയിൽ അടക്കം ഓഹരി വിപണികൾ എല്ലാം കനത്ത ഇടിവാണ് ഇന്നും രേഖപ്പെടുത്തിയത്. അമേരിക്കയിലും ബ്രിട്ടനിലും ഓഹരി സൂചികകൾ ഒറ്റ ദിവസം ഏഴു ശതമാനം വരെ ഇടിഞ്ഞു. കോവിഡ് ആശങ്ക ശക്തമായ 2020 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും മോശം നിലയിലാണ് ആഗോള ഓഹരി വിപണി. എണ്ണ വിലയും കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില ഒറ്റ ദിവസം 6.5 ശതമാനം ഇടിഞ്ഞ് ബാരലിന് 65 ഡോളറിൽ എത്തി. 

സ്വർണ വിലയും താഴുകയാണ്. ട്രംപിന്റെ നയങ്ങൾ അമേരിക്കയെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഉയർന്ന പണപ്പെരുപ്പവും മന്ദഗതിയിലുള്ള വളർച്ചയും ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ലോക വ്യാപാര സംഘടനയും ആശങ്ക രേഖപ്പെടുത്തി. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 34% അധിക തീരുവ ചുമത്തി ചൈന തിരിച്ചടിച്ചു. ഇതോടെ വ്യാപാര യുദ്ധം പ്രവചനാതീത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

യൂറോപ്യൻ, അമേരിക്കൻ വിപണികളും തകർച്ചയിലാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ആറര ശതമാനമാണ് ഒറ്റ ദിവസം ഇടിഞ്ഞത്. ബ്രിട്ടീഷ് സൂചികകളിൽ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ വിപണി കൂടുതൽ തകർച്ചയിലേക്ക് പതിച്ചു. പ്രധാന യുഎസ് ഓഹരി സൂചികകളെല്ലാം വ്യാപാരം തുടങ്ങിയപ്പോൾ തന്നെ നാല് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.