ആഗോള തലത്തിലെ 'ബൈ ദ ഡിപ്' തരംഗത്തെ തുടർന്ന് സ്വർണവിലയിൽ വീണ്ടും വർധന. നിക്ഷേപകർ കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെയാണ് വൈകിട്ടോടെ വില ഉയർന്നത്. കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1,09,920 രൂപയാണ് ഇപ്പോഴത്തെ വില
തിരുവനന്തപുരം: ആഗോള തലത്തിൽ ബൈ ദ ഡിപ് തരംഗം ആഞ്ഞടിച്ചതോടെ സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ ഇടിഞ്ഞ സ്വർണവില വൈകിട്ടോടെയാണ് വീണ്ടും വർധിച്ചത്. ഏറ്റവും ഒടുവിലെ വിവരം പ്രകാരം കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 13740 രൂപയും പവന് 1,09,920 രൂപയുമാണ് വി. ഒരു ഘട്ടത്തിൽ 1.31 ലക്ഷത്തിലേക്ക് ഉയർന്ന വില, ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി താഴേക്ക് പതിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞ് ഗ്രാമിന് 13890 രൂപയും പവന് 1,11,120 രൂപയുമായിരുന്നു വില. എന്നാൽ ഉച്ചയോടെ ഈ വില വീണ്ടും ഇടിഞ്ഞു. 13490 രൂപ ഗ്രാമിനും 1,07,920 രൂപ പവനുമായി വില മാറി. എന്നാൽ ആഗോള ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളുടെയടക്കം സ്വാധീനം നിലനിൽക്കുന്നതിനാൽ സ്വർണവില ഇനിയും കുറയാൻ സാധ്യതയില്ലെന്ന അനുമാനത്തിൽ നിക്ഷേപകർ കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങി.
സ്വർണം വാങ്ങാൻ ആഗോള തലത്തിൽ നിക്ഷേപകരും ബാങ്കുകളും അടക്കം രംഗത്ത് വന്നതോടെ സ്വർണത്തിൻ്റെ വില ഉയരുകയായിരുന്നു. ഇതാണ് വൈകിട്ടോടെ സ്വർണവില വീണ്ടും ഗ്രാമിന് 13740 രൂപയും പവന് 109920 രൂപയുമെന്ന നിലയിലേക്ക് ഉയർത്തിയത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കാണിത്. ഇതിൽ ജിഎസ്‌ടിയും പണിക്കൂലിയും ഉൾപ്പെട്ടിട്ടില്ല.


