അനധികൃത ഡിജിറ്റൽ വായ്പാ ആപ്പുകൾക്കെതിരെ കർശന നടപടി വേണം; ഗൂഗിളിനോട് ആർബിഐ
കഴുത്തറക്കുന്ന പലിശ ഈടാക്കുന്ന ഡിജിറ്റൽ വായ്പാ ആപ്പുകൾക്കെതിരെ കർശന നടപടി ഉണ്ടായേക്കും. ഇടപെട്ട് കേന്ദ്ര സർക്കാരും ആർബിഐയും
ഇന്ത്യയിൽ അനധികൃത ഡിജിറ്റൽ വായ്പാ ആപ്ലിക്കേഷനുകളുടെ ഉപയോഗം തടയാൻ സഹായിക്കുന്നതിന് കൂടുതൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്താൻ ഗൂഗിളിനോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
യുഎസ് ടെക് ഭീമനെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സെൻട്രൽ ബാങ്കും കേന്ദ്ര സർക്കാരും ചർച്ചകൾക്കായി സമീപിച്ചിട്ടുണ്ട്. കോവിഡ് വ്യാപന സമയത്ത് ഓൺലൈൻ വായ്പകൾ കൂടുതൽ ജനപ്രിയമായിരുന്നു. അനധികൃത വായ്പ നൽകുന്ന ആപ്ലിക്കേഷനുകൾക്കെതിരെ പരിശോധന ശക്തമാക്കാൻ ഇന്ത്യൻ റെഗുലേറ്റർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതി; നേടാം ഉയർന്ന പലിശ
അമിത പലിശ നിരക്കുകളും ഫീസും ഈടാക്കുന്നതോ അല്ലെങ്കിൽ കേന്ദ്ര ബാങ്ക് അധികാരപ്പെടുത്തിയിട്ടില്ലാത്തതോ കള്ളപ്പണം വെളുപ്പിക്കലും മറ്റ് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കുന്നതോ പോലുള്ള ആപ്പുകളുടെ വ്യാപനം നിയന്ത്രിക്കാൻ സെൻട്രൽ ബാങ്ക് ശ്രമിക്കുന്നു. ഉയർന്ന പലിശയാണ് പല അനധികൃത ആപ്പുകളും ഈടാക്കുന്നത്.
സാധാരണ ബാങ്കുകൾ ഈടാക്കുന്നതിലും മൂന്നുമടങ്ങ് അധികം പലിശയാണ് ഇത്തരത്തിലുള്ള ആപ്പുകൾ ഈടാക്കുന്നതെങ്കിലും എളുപ്പത്തിൽ ലഭിക്കുന്ന വായ്പകൾ ആളുകളെ കൂടുതൽ ആകർഷിക്കുന്നു.
2021 സെപ്‌റ്റംബർ മുതൽ ഇന്ത്യയിൽ പേഴ്‌സണൽ ലോൺ ആപ്പുകൾ വർധിച്ചിട്ടുണ്ട്. അതേസമയം, സാമ്പത്തിക സേവന ആപ്പുകൾക്കായുള്ള പ്ലേ സ്റ്റോർ ഡെവലപ്പർ പ്രോഗ്രാം നയം കഴിഞ്ഞ വർഷം പരിഷ്‌കരിച്ചതായി ഗൂഗിൾ അറിയിച്ചു.
Read Also:അമേരിക്ക തടഞ്ഞിട്ടും റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി; ഇന്ത്യക്ക് ലാഭം 35,000 കോടി
പ്ലേ സ്റ്റോർ പോളിസികൾ ലംഘിച്ചതിന് 2,000-ലധികം വ്യക്തിഗത വായ്പ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട് എന്ന് ഗൂഗിൾ വക്താവ് അറിയിച്ചു. വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ ഗൂഗിളും നടപടിയെടുക്കാൻ തുടങ്ങിയിട്ടുണ്ട്.
ആപ്പ് സ്‌റ്റോറുകളിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഏതെങ്കിലും വായ്പ നൽകുന്ന ആപ്പുകൾ നിയന്ത്രിത സ്ഥാപനങ്ങളുടെ പിന്തുണയോടെയാകണമെന്ന് സെൻട്രൽ ബാങ്ക് ആവശ്യപ്പെടുന്നു.