അടുത്ത വർഷം കേന്ദ്രം ശമ്പള പരിഷ്കരണം നടപ്പാക്കാനിരിക്കെ, ശമ്പളം ലക്ഷത്തിന് മുകളിലാകുന്നവർ വീണ്ടും നികുതി സ്ലാബിനുള്ളിൽപ്പെടും.

തിരുവനന്തപുരം: കേന്ദ്രസർക്കാർ ബജറ്റ് പ്രഖ്യാപനത്തിൽ നേട്ടം സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാർക്കും. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കിയതാണ് ഇവർക്ക് തുണയായത്. ഇതോടെ സംസ്ഥാനത്തെ അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ ഭൂരിഭാ​ഗത്തിനും ഇനി ആദായ നികുതി അടയ്ക്കേണ്ട. യുഡി ക്ലാർക്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈസ്കൂൾ അധ്യാപകർ, ഹയർ സെക്കൻഡറി അധ്യാപകർ തുടങ്ങി ഇടത്തരം ശമ്പളം കൈപ്പറ്റുന്നവർക്ക് നികുതി ഇളവ് ഏറ്റവും കൂടുതൽ ആശ്വാസമാകും.

2 മാസത്തെ ക്ഷാമബത്തയ്ക്കു തുല്യമായ തുകയാണ് നികുതി ഇളവിലൂടെ ഇവർക്കു ലഭിക്കുന്നതെന്നതും നേട്ടമാകും. സംസ്ഥാന സർക്കാർ ജീവനക്കാരെപ്പോലെതന്നെ, കേന്ദ്ര സർക്കാർ ജീവനക്കാരിൽ നല്ലൊരു പങ്കിനും പുതിയ പ്രഖ്യാപനം ആശ്വാസമായി. നിലവിൽ ഒരുലക്ഷത്തിൽ താഴെ ശമ്പളം വാങ്ങുന്നവർക്കാണ് നേട്ടം. എന്നാൽ, മറ്റൊരു പ്രശ്നം കേന്ദ്ര സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നു.

അടുത്ത വർഷം കേന്ദ്രം ശമ്പള പരിഷ്കരണം നടപ്പാക്കാനിരിക്കെ, ശമ്പളം ലക്ഷത്തിന് മുകളിലാകുന്നവർ വീണ്ടും നികുതി സ്ലാബിനുള്ളിൽപ്പെടും. സംസ്ഥാന സർക്കാറും തെരഞ്ഞെടുപ്പിനു മുന്നോടിയായി ശമ്പള പരിഷ്കരണം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ ജീവനക്കാരിൽ ലക്ഷത്തിന് മുകളിൽ ശമ്പളം പോകുന്നവരുടെ എണ്ണം താരതമ്യേന കുറവായിരിക്കും.