വിദേശ വ്യാപാര നയത്തിന്റെ കാലാവധി നീട്ടി കേന്ദ്രസർക്കാർ
2020 മാർച്ച് 31 ന് അവസാനിക്കേണ്ടിയിരുന്ന ഈ നയം ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. ഇതാണ് ഇപ്പോൾ സെപ്തംബർ അവസാനം വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നത്.
ദില്ലി: നിലവിലെ വിദേശ വ്യാപാര നയം സെപ്തംബർ 30 വരെ തുടരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കയറ്റുമതി ശക്തിപ്പെടുത്താനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ജോലി വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിദേശ വ്യാപാര നയം.
2015 മുതൽ 2020 വരെയുള്ളതായിരുന്നു ഈ വിദേശ വ്യാപാര നയം. 2020 മാർച്ച് 31 ന് അവസാനിക്കേണ്ടിയിരുന്ന ഈ നയം ഒരു വർഷത്തേക്ക് നീട്ടിയിരുന്നു. ഇതാണ് ഇപ്പോൾ സെപ്തംബർ അവസാനം വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിലെ കയറ്റുമതിയിൽ ഫെബ്രുവരി വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ മുതൽ ഫെബ്രുവരി വരെ 12.23 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 256 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ഇറക്കുമതിയും ഇതേ കാലത്ത് ഇടിഞ്ഞു. 23.11 ശതമാനമാണ് ഇടിവ്. 340.8 ബില്യൺ ഡോളറാണ് ഇറക്കുമതി മൂല്യം. ഇതോടെ വ്യാപാര കമ്മി 84.62 ബില്യൺ ഡോളറായി.