ബിപിസിഎൽ വിൽക്കാനായി വിദേശ നിക്ഷേപ പരിധി ഉയർത്താൻ കേന്ദ്ര സർക്കാർ നീക്കം
മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചാൽ വിദേശ നിക്ഷേപകർക്ക് ബിപിസിഎല്ലിന്റെ നൂറ് ശതമാനം ഓഹരികളും നേടാൻ അധികം പ്രയാസമുണ്ടാകില്ലെന്നാണ് വിവരം.
ദില്ലി: ഭാരത് പെട്രോളിയം കോർപ്പറേഷന്റെ വിൽപ്പനയിൽ വിദേശ കമ്പനികൾക്കും വ്യക്തികൾക്കും പങ്കെടുക്കാനുള്ള വാതിൽ മലർക്കെ തുറക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ബജറ്റ് കമ്മി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ മികച്ച ലാഭത്തിൽ പ്രവർത്തിക്കുന്ന ബിപിസിഎല്ലിനെ വിൽക്കുന്നത്. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചാൽ വിദേശ നിക്ഷേപകർക്ക് ബിപിസിഎല്ലിന്റെ നൂറ് ശതമാനം ഓഹരികളും നേടാൻ അധികം പ്രയാസമുണ്ടാകില്ലെന്നാണ് വിവരം.
ബിപിസിഎല്ലിൽ കേന്ദ്രത്തിന് 53 ശതമാനം ഓഹരിയാണ് നിലവിലുള്ളത്. കൊവിഡിന്റെ രണ്ടാം വ്യാപനം സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടിയുണ്ടാക്കിയ സാഹചര്യത്തിൽ ബജറ്റ് കമ്മി കുറയ്ക്കാൻ കേന്ദ്രസർക്കാരിന് മുന്നിലുള്ള മാർഗങ്ങളാണ് ഇവ.
എന്നാൽ വാർത്തയിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വക്താക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ലാഭത്തിലാണ് ബിപിസിഎൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്ന് മാസങ്ങളിൽ കമ്പനിയുടെ ലാഭം 119.4 ബില്യൺ രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 13.6 ബില്യൺ രൂപ നഷ്ടമുണ്ടായിരുന്ന സ്ഥാനത്താണ് ലാഭത്തിലേക്കുള്ള കുതിപ്പ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona