എൽഐസിയുടെ  പ്രഥമ ഓഹരി വില്‍പ്പനയുടെ തീയതിയും സമയവും കേന്ദ്രം ഈയാഴ്ച പ്രഖ്യാപിച്ചേക്കും

ദില്ലി : എൽഐസിയുടെ (Life Insurance Corporation) പ്രഥമ ഓഹരി വില്‍പ്പനയുടെ (initial public offering) തീയതിയും സമയവും കേന്ദ്രം ഈയാഴ്ച പ്രഖ്യാപിച്ചേക്കും. ഇപ്പോഴത്തെ വിപണി സാഹചര്യം നോക്കി തീരുമാനം ഉടൻ എടുക്കുക എന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞ ചോദ്യമാണ്. അതിനാൽ തന്നെ വിശദമായ വിലയിരുത്തലിന് ശേഷമാകും തീയതി പ്രഖ്യാപനം ഉണ്ടാവുക എന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ഈ വർഷം മാർച്ച് മാസത്തിൽ ഐപിഒ (IPO) നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ പിന്നീട് റഷ്യ - യുക്രൈൻ യുദ്ധമുണ്ടായതോടെ വിപണിയിൽ വലിയ തോതിൽ ചാഞ്ചാട്ടമുണ്ടായി. ഇതോടെ ഓഹരി വിപണിയിൽ തിരിച്ചടിയുണ്ടായതാണ് ഐപിഒ വൈകാൻ കാരണം.

മെയ് 12 വരെ ഐപിഒ നടത്താൻ കേന്ദ്രസർക്കാരിന് മുന്നിൽ സമയമുണ്ട്. അത് കഴിഞ്ഞാൽ ഐപിഒ നടത്താൻ സെബിക്ക് മുന്നിൽ പുതിയ അപേക്ഷ സമർപ്പിക്കേണ്ടി വരും. ഇപ്പോൾ ഐപിഒ നടക്കുന്നില്ലെങ്കിൽ ഓഗസ്റ്റ് - സെപ്തംബർ മാസത്തിലേക്ക് ഇത് നീണ്ടുപോയേക്കും. എൽഐസി ഐപിഒ വിജയകരമാകണമെന്നത് കേന്ദ്രസർക്കാരിന് നിർബന്ധമാണ്. 65000 കോടി രൂപയെങ്കിലും അഞ്ച് ശതമാനം ഓഹരി വിറ്റഴിച്ച് സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 5.4 ലക്ഷം കോടി രൂപയാണ് എല്‍ഐസിയുടെ മൂല്യം കണക്കാക്കുന്നത്. 60,000 മുതൽ 70,000 കോടി രൂപ വരെ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്ര സർക്കാരിന് സമാഹരിക്കാം. 

ചരിത്രത്തിലെ ഏറ്റവും ഹിറ്റ് ഐപിഒ ആയിരിക്കും എൽഐസിയുടേത് എന്നാണ് കരുതപ്പെടുന്നത്. അങ്ങിനെ വന്നാൽ റിലയൻസ്, ടിസിഎസ് പോലുള്ള കമ്പനികളുടെ അതേ വിപണി മൂല്യമാകും എൽഐസിക്ക്. ഇതുവരെ ഐപിഒ വഴി ഏറ്റവും കൂടുതൽ തുക സമാഹരിച്ചത് പേടിഎം ആണ്. 18300 കോടി രൂപയാണ് സമാഹരിച്ചത്. 2021 ലായിരുന്നു ഇത്. 2010 ൽ കോൾ ഇന്ത്യ 15500 കോടി രൂപ സമാഹരിച്ചിരുന്നു. 2008 ൽ റിലയൻസ് പവർ 11700 കോടി രൂപയാണ് സമാഹരിച്ചത്.