കുതിച്ചുയർന്ന് ജിഎസ്ടി വരുമാനം; ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ നിരക്ക്
ഒക്ടോബറിൽ ജിഎസ്ടി വരുമാനം കുതിച്ചു. ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണ് ഇത്. ഉത്സവ മാസത്തിൽ വരുമാനം ഉയരാനുള്ള കാരണം വിലക്കയറ്റം കൂടിയാണ്
ദില്ലി: രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം കുതിച്ചുയർന്നു. ഉത്‌സവ കാലമായതിനാലും സാധന സേവനങ്ങളുടെ നിരക്കുകൾ ഉയർന്നതുമാണ് വരുമാനത്തെ ഉയർത്തിയത്. ഒക്ടോബർ മാസത്തിൽ രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം 1.51 ലക്ഷം കോടി രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണ് ഒക്ടോബറിൽ ഉണ്ടായിരിക്കുന്നത്.
ALSO READ: ഡിജിറ്റൽ രൂപ വിപണിയില്‍ ഇന്നെത്തും; പരീക്ഷണാടിസ്ഥാനത്തിലെന്ന് ആർബിഐ
ഒക്ടോബറിൽ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനത്തിൽ, കേന്ദ്ര ജിഎസ്ടി 26,039 കോടി രൂപയും സംസ്ഥാന ജിഎസ്ടി 33,396 കോടി രൂപയും ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 37,297 കോടി രൂപയുൾപ്പെടെ സംയോജിത ജിഎസ്ടി 81,778 കോടി രൂപയും, സെസ് 10,505 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ 825 കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
കഴിഞ്ഞ മാസം രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം 1.47 ലക്ഷം കോടി രൂപയായിരുന്നു. തുടർച്ചയായ എട്ടാം മാസമാണ് ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് മൊത്ത ജിഎസ്ടി വരുമാനം 1.50 ലക്ഷം കോടി രൂപ കവിയുന്നത്. ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം ഉണ്ടായിരുന്നത് 2022 ഏപ്രിലിലായിരുന്നു.1.67 ട്രില്യൺ രൂപയായിരുന്നു ഏപ്രിലിലെ വരുമാനം. ഏപ്രിലിന് ശേഷം ആദ്യമായാണ് ചരക്ക് സേവന നികുതി വരുമാനം 1.50 ലക്ഷം കോടി രൂപ കവിയുന്നത്. ഓഗസ്റ്റിൽ രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം 1.43 ലക്ഷം കോടി രൂപയായിരുന്നു.
2022 സെപ്റ്റംബറിൽ, 83 ദശലക്ഷം ഇ-വേ ബില്ലുകൾ ജനറേറ്റുചെയ്‌തു, 2022 ഓഗസ്റ്റിൽ ഇത് 77 ദശലക്ഷമായിരുന്നു.