ജിഎസ്ടി നഷ്ടപരിഹാരം: 16 സംസ്ഥാനങ്ങൾക്കായി ആറായിരം കോടി കേന്ദ്ര സർക്കാർ കൈമാറി
ആറായിരം കോടി രൂപ വീതം ആഴ്ചതോറും സംസ്ഥാനങ്ങളിലേക്ക് കൈമാറാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.
ദില്ലി: 16 സംസ്ഥാനങ്ങളിലേക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്രസർക്കാർ ആറായിരം കോടി രൂപ കടമെടുത്ത് കൈമാറി. ജിഎസ്ടി നഷ്ടപരിഹാരമായാണ് തുക കൈമാറുന്നത്. ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, തമിഴ്നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ദില്ലി, ജമ്മു കശ്മീർ എന്നിവയ്ക്കാണ് തുക കൈമാറിയത്.
5.19 ശതമാനം പലിശ നിരക്കിലാണ് വായ്പയെടുത്തതെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആറായിരം കോടി രൂപ വീതം ആഴ്ചതോറും സംസ്ഥാനങ്ങളിലേക്ക് കൈമാറാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. മൂന്ന് മുതൽ അഞ്ച് വർഷ കാലാവധിയിലേക്കാണ് വായ്പയെടുക്കുന്നത്.
2020 - 2021 കാലയളവിലെ ജിഎസ്ടി നഷ്ടപരിഹാര വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനായാണ് സർക്കാർ പ്രത്യേക വായ്പയെടുക്കൽ ജാലകം ആവിഷ്കരിച്ചത്.
21 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ധനമന്ത്രാലയം ഏകോപിപ്പിച്ച് നടപ്പാക്കുന്ന വായ്പയെടുക്കൽ പ്രത്യേക വിൻഡോ പദ്ധതി തെരഞ്ഞെടുത്തത്.