കൊവിഡ് ദൈവത്തിന്റെ പ്രവർത്തിയാണ്. മുൻകൂട്ടി കാണാനാവാത്തതിനാൽ ജിഎസ്ടി വരുമാനത്തെയും ഇത് സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു

ദില്ലി: കൊറോണ വൈറസ് മഹാമാരി ചരക്ക് സേവന നികുതി പിരിക്കലിനെ സാരമായി ബാധിച്ചെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കൊവിഡിനെ ദൈവത്തിന്റെ പ്രവർത്തിയെന്നും അവർ വിശേഷിപ്പിച്ചു. ജി എസ് ടി നഷ്ടപരിഹാര സെസ് വരുമാനത്തിൽ നടപ്പു സാമ്പത്തിക വർഷത്തിൽ 2.35 ലക്ഷം കോടി രൂപയുടെ കുറവാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു..

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് ദൈവത്തിന്റെ പ്രവർത്തിയാണ്. മുൻകൂട്ടി കാണാനാവാത്തതിനാൽ ജിഎസ്ടി വരുമാനത്തെയും ഇത് സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു. 2020 സാമ്പത്തിക വർഷത്തിൽ 1.65 ലക്ഷം കോടി സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരമായി നൽകി. 13806 കോടി രൂപ മാർച്ച് മാസത്തിൽ അനുവദിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വരുമാനത്തിൽ വൻ ഇടിവുണ്ടായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ യോഗം വിളിച്ചത്.

റിസർവ് ബാങ്കിൽ നിന്ന് പണം കടമെടുക്കാനുള്ള സാധ്യതയിൽ അഭിപ്രായം അറിയിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി കൂട്ടുന്നതിനെ കുറിച്ച് ഇന്നത്തെ യോഗത്തിൽ ഒരു ചർച്ചയും ഉണ്ടായില്ല. ഈ വർഷം ജി എസ് ടി നഷ്ടപരിഹാരമായി 3 ലക്ഷം കോടി രൂപ നൽകേണ്ടിവരും. ഇതുവരെ ജിഎസ്ടി സെസ് പിരിച്ചത് 65000 കോടി മാത്രമാണ്. കഴിഞ്ഞ നാല് മാസത്തെ കുടിശിക മാത്രം 1.50 ലക്ഷം കോടി രൂപയാണ് കണക്കാക്കുന്നത്. സംസ്ഥാനങ്ങൾക്ക് ജി എസ് ടി നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ച് ഉയർന്ന നിർദ്ദേശങ്ങൾ പരിശോധിക്കുമെന്നും അവർ പറഞ്ഞു.