തട്ടിപ്പുകളുടെ സൂത്രധാരന്മാരെ കണ്ടെത്തി നടപടിയെടുക്കുന്നതിന് സിജിഎസ്ടി നിയമത്തില്‍ മതിയായ നിയമ വ്യവസ്ഥകള്‍ ഉണ്ടെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി

പ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 17,818 വ്യാജ സ്ഥാപനങ്ങള്‍ വഴി 35,132 കോടി രൂപയുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് കേസുകള്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി കണക്കുകള്‍. കുറ്റകൃത്യത്തിലേര്‍പ്പെട്ട 69 പേരെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ ഡാറ്റാ അനലിറ്റിക്സ് വഴിയും , ഇന്‍റലിജന്‍സ് വഴിയും വ്യാജ സ്ഥാപനങ്ങളെ കണ്ടെത്താന്‍ പതിവായി പരിശോധന നടത്തുമെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. വ്യാജ സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിന് ആഗസ്ത് 16 നും ഒക്ടോബര്‍ 30 നും ഇടയില്‍ പ്രത്യേക പരിശോധന നടത്തിയതായി മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റുമായി ബന്ധപ്പെട്ട തട്ടിപ്പ് കണ്ടെത്തിയതിലൂടെ 6,484 കോടി രൂപ സര്‍ക്കാരിന് ലാഭിക്കാനായി. ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തടഞ്ഞതിലൂടെ 5,422 കോടി രൂപയും തുക വീണ്ടെടുത്തതിലൂടെ 1,062 കോടി രൂപയും ലഭിച്ചു. തട്ടിപ്പുകളുടെ സൂത്രധാരന്മാരെ കണ്ടെത്തി നടപടിയെടുക്കുന്നതിന് സിജിഎസ്ടി നിയമത്തില്‍ മതിയായ നിയമ വ്യവസ്ഥകള്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.


എന്താണ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്?

ഉല്‍പ്പന്നത്തിന്‍െ നികുതി അടയ്ക്കുന്ന സമയത്ത്, ഉല്‍പ്പന്നത്തിന്‍റെ ഇന്‍പുട്ടുകള്‍ക്ക് ഇതിനകം അടച്ച നികുതി കുറയ്ക്കാം. ഉദാഹരണത്തിന് ഔട്ട്പുട്ടിന് (അവസാന ഉല്‍പ്പന്നം) നല്‍കേണ്ട നികുതി 450 രൂപയാണ്.
ഇന്‍പുട്ടിന് അടയ്ക്കുന്ന നികുതി 300 രൂപയാണ്. 300 രൂപയുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാം, 150 രൂപ മാത്രം നികുതിയായി നല്‍കിയാല്‍ മതി.

തട്ടിപ്പ് നടത്തുന്നത് എങ്ങനെ?

വ്യാജ ക്രെഡിറ്റുകള്‍ നേടുന്നതിന് ഇല്ലാത്ത ഇടപാടുകള്‍ കാണിച്ച് പണം തട്ടിയെടുക്കും. അനുവദനീയമല്ലാത്ത ചെലവുകളിന്മേല്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ ക്ലെയിം ചെയ്യുന്നതാണ് മറ്റൊരു രീതി. ഇന്‍വോയ്സില്‍ കൃത്രിമം കാണിച്ച് യഥാര്‍ഥത്തില്‍ നല്‍കിയതിനെക്കാള്‍ ഉയര്‍ന്ന തുകയിന്മേല്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്