ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സി.ഇ.ഒ ശശിധർ ജഗ്ദീശൻ 2026-ൽ വിരമിക്കുന്നു. ചെയർമാൻ അതാനു ചക്രവർത്തിയുടെ രാജിക്ക് പിന്നാലെയാണ് ഈ തീരുമാനം വരുന്നത്. പുതിയ മേധാവിയെ കണ്ടെത്താനുള്ള നടപടികൾ ബാങ്ക് ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി (HDFC) ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശശിധർ ജഗ്ദീശൻ സ്ഥാനം ഒഴിയുന്നു. തുടർച്ചയായ മൂന്നാം ഊഴത്തിന് താല്പര്യമില്ലെന്നും നിലവിലെ കാലാവധി അവസാനിക്കുന്ന 2026 ഒക്ടോബർ 26-ഓടെ പദവിയിൽ നിന്ന് വിരമിക്കുമെന്നും അദ്ദേഹം ബാങ്ക് ഭരണസമിതിയെ അറിയിച്ചു. പുതിയ സി.ഇ.ഒയെ കണ്ടെത്താനുള്ള നടപടികൾ ബാങ്ക് ബോർഡ് വേഗത്തിലാക്കിയിട്ടുണ്ട്.
മാർച്ചിൽ ബാങ്കിന്റെ പാർട്ട് ടൈം ചെയർമാൻ അതാനു ചക്രവർത്തി രാജിവെച്ചതിന് പിന്നാലെയാണ് സി.ഇ.ഒയുടെ ഈ പടിയിറക്കം. ബാങ്കിന്റെ ആഭ്യന്തര പ്രവർത്തനങ്ങളിൽ ധാർമ്മികമായ വിയോജിപ്പുകൾ ഉന്നയിച്ചായിരുന്നു അതാനുവിന്റെ രാജി. തുടർന്ന് ബാങ്ക് നടത്തിയ സ്വതന്ത്ര നിയമ പരിശോധനയിൽ അതാനു ഉയർത്തിയ ആരോപണങ്ങൾക്ക് തെളിവുകളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. ഇതിനുശേഷം ജൂലൈയിലാണ് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിനെ ബാങ്ക് ചെയർമാനായി നിയമിച്ചത്.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനുമായുള്ള (MSRDC) നിക്ഷേപ ഇടപാടുകളിലെ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ശശിധർ ജഗ്ദീശൻ ഉൾപ്പെടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് ബാങ്ക് ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു. വ്യക്തിപരമായ ലാഭമുണ്ടാക്കിയിട്ടില്ലെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അതിരുകടന്ന നടപടികളുണ്ടായതായി (Business Overreach) കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.


