ഉയര്‍ന്ന വരുമാനം ഉള്ളവരും ബാങ്ക് അകൗണ്ടില്‍ ധാരാളം പണമുള്ളവരുമായ ചില വ്യക്തികളുടെ ചെലവ് വളരെ കുറവാണെന്ന് കണ്ടതിനാല്‍ അവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്.

ത്യാവശ്യം നല്ല വരുമാനമുണ്ടായിട്ടും ചെലവ് വളരെ കുറവാണോ..? അകൗണ്ടില്‍ നിന്ന് പണം ചെലവഴിക്കുന്നതും പ്രതിമാസ ചെലവുകള്‍ പോലും വളരെ കുറവുമാണെങ്കില്‍ ഓര്‍ക്കുക.. ആ വ്യക്തി ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇങ്ങനെ ഉയര്‍ന്ന വരുമാനം ഉള്ളവരും ബാങ്ക് അകൗണ്ടില്‍ ധാരാളം പണമുള്ളവരുമായ ചില വ്യക്തികളുടെ ചെലവ് വളരെ കുറവാണെന്ന് കണ്ടതിനാല്‍ അവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്. രേഖകളിലില്ലാത്ത മറ്റേതോ വരുമാനം ഇവര്‍ക്കുള്ളത് കൊണ്ടാണ് രേഖകള്‍ പ്രകാരമുള്ള വരുമാനം ചെലവഴിക്കുന്നത് കുറവെന്നാണ് വകുപ്പിന്‍റെ വിലയിരുത്തല്‍. ഈ ആളുകളുടെ വരുമാനം വളരെ കൂടുതലാണ്, പക്ഷേ അവരുടെ ചെലവുകള്‍ താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവുമാണ്. അതായത് അവര്‍ വരുമാനത്തിനനുസരിച്ച് പണം ചെലവഴിക്കുന്നില്ല. കള്ളപ്പണം ചെലവഴിക്കുന്നതിനാലാണ് ഇങ്ങനെ കണക്ക് പ്രകാരമുള്ള വരുമാനം ചെലവഴിക്കാത്തതെന്നാണ് വിലയിരുത്തല്‍. നോട്ടീസ് ലഭിച്ചവരോട് എല്ലാ കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍, അവരുടെ വ്യക്തിഗത വിവരങ്ങള്‍, പാന്‍ നമ്പര്‍ , വാര്‍ഷിക വരുമാനം എന്നിവ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അവര്‍ ഓരോ മാസവും പലചരക്ക് സാധനങ്ങള്‍ക്കായി എത്രയാണ് ചെലവഴിക്കുന്നത്? വസ്ത്രങ്ങള്‍, ഷൂസ്, ഹെയര്‍കട്ട്, റെസ്റ്റോറന്‍റുകളില്‍ ഭക്ഷണം കഴിക്കല്‍ എന്നിവയ്ക്കായി എത്രയാണ് ചെലവഴിക്കുന്നത്? എന്നീ വിവരങ്ങളും ചോദിച്ചിട്ടുണ്ട്. 

നിരവധി പേര്‍ക്ക് ഇത്തരം നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രമേ നോട്ടീസ് അയച്ചിട്ടുള്ളൂവെന്ന് നികുതി ഉദ്യോഗസ്ഥര്‍ പറയുന്നു. ഡാറ്റാ അനലിറ്റിക്സ് ഉപയോഗിച്ച് നികുതി വെട്ടിപ്പ് തടയാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഇകണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

ഇവ പൊതുവായ അറിയിപ്പുകളല്ലെന്നും, വളരെ ആഡംബരപൂര്‍ണ്ണമായ ജീവിതശൈലി നിലനിര്‍ത്തിയിട്ടും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വളരെ കുറച്ച് പണം പിന്‍വലിക്കുന്ന നികുതിദായകര്‍ക്ക് പ്രത്യേകമായി അയച്ചതാണെന്നും മറ്റൊരു നികുതി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒന്നുകില്‍ ആ വ്യക്തി വെളിപ്പെടുത്തിയിട്ടില്ലാത്ത മറ്റേതെങ്കിലും വരുമാന സ്രോതസ്സ് ഉണ്ടോ അല്ലെങ്കില്‍ കള്ളപ്പണമിടപാടുകള്‍ ഉണ്ടോ എന്നീ അന്വേഷണമാണ് വകുപ്പ് നടത്തുന്നത്. നവംബറില്‍ വിദേശ വരുമാനം വെളിപ്പെടുത്താത്തവര്‍ക്കെതിരെ ഐടി വകുപ്പ് സമാനമായ നടപടി ആരംഭിച്ചിരുന്നു.